വർക്കല: കൊവിഡ് അടച്ചിടലിൽ ഇളവുകൾ വന്നിട്ടും കെട്ടിട നിർമ്മാണമേഖലയിൽ ഇപ്പോഴും പ്രതിസന്ധി തുടരുന്നു. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന കെട്ടിട നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കമ്പി, സ്റ്റീൽ, ചല്ലി, പാറപ്പൊടി, പി.വി.സി പൈപ്പ്, സിമന്റ്, പെയിന്റ് തുടങ്ങി നിർമ്മാണ മേഖലയിലേക്ക് ആവശ്യമായിട്ടുള്ള സർവസാമഗ്രികൾക്കും വില വർദ്ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. ക്വാറികളുടെ പ്രവർത്തനം തടസപ്പെട്ടതും നിർമ്മാണമേഖലയെ വലയ്ക്കുന്നുണ്ട്. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുന്നത് കാരണം നിർമാണസാമഗ്രികളുടെ ഉത്പാദനത്തിലുണ്ടായ ഇടിവും അനന്തരഫലമായുണ്ടായ ദൗർലഭ്യവുമാണ് വിലവർദ്ധനയ്ക്ക് കാരണം.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, റായിപൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും നിർമ്മാണസാമഗ്രികൾ കേരളത്തിലേക്ക് എത്തുന്നത്. കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനികൾക്ക് മാത്രമല്ല പുതിയ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ് വിലവർദ്ധന. നിർമ്മാണ കമ്പനികളെക്കാൾ റീട്ടെയിൽ പർച്ചേസ് നടത്തുന്നവർക്കാണ് വിലവർദ്ധന വലിയ ബാധ്യതയാവുക. 5 മാസമെങ്കിലും ഈ സ്ഥിതി തുടർന്നേക്കുമെന്നാണ് സൂചന.
വില വർദ്ധന
(ഒരു മാസം മുൻപ്) - ഇപ്പോൾ
സിമന്റ് 350- 390 രൂപ - 480 രൂപ
എഗ്രേഡ് ബ്രാൻഡ് സിമന്റ്കളായ ഡാൽമിയ, ശങ്കർ, രാംകോ, അൾട്രാ ടെക്ക് എന്നീ സിമന്റുകൾക്കാണ് 480 രൂപ ആയിട്ടുള്ളത്.
കമ്പി - 55 രൂപ - 68- 70 രൂപ
ജി.ഐ. പൈപ്പ് - 60 രൂപ - 100 രൂപ
നിർമ്മാണസാമഗ്രികളുടെ വിലവർദ്ധന കാരണം കെട്ടിട നിർമ്മാണച്ചെലവ് ശരാശരി 25- 30 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്.
ഈ മേഖലയിൽ പണിയെടുക്കുന്നത് - 5000ത്തോളം തൊഴിലാളികൾ
തൊഴിലാളികൾ ദുരിതത്തിൽ
നിർമ്മാണസാമഗ്രികളുടെ വിലയിലെ കുതിച്ചുകയറ്റം ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും ഇരുട്ടടിയായി മാറിയിട്ടുണ്ട്. നടന്നുവന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പലയിടത്തും നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ കെട്ടിട നിർമ്മാണതൊഴിലാളികൾക്ക് പണിയില്ലാതായി. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം എന്നിവയ്ക്കായി ബാങ്കുകളിൽനിന്നും വായ്പയെടുത്ത നിർമ്മാണ തൊഴിലാളികളുടെ ജീവിതവും വായ്പ തിരിച്ചടക്കാനാകാതെ നട്ടം തിരിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |