കോവളം:വിഴിഞ്ഞം ഹാർബറിന് സമീപം ചൊവ്വാഴ്‌ച രാത്രി ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും വളളങ്ങൾ മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ രാവിലെ അടിമലത്തുറയിൽ കണ്ടെത്തി. പൂന്തുറ പള്ളിവിളാകം പുരയിടത്തിൽ ഡേവിഡ്സൺ എന്ന സ്റ്റെല്ലസ് (55) ആണ് മരിച്ചത്. ജോസ്‌വിൻ ആണ് ഭാര്യ. രാഹുൽ, രാജി, മാളു എന്നിവർ മക്കളാണ്,
ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. വിഴിഞ്ഞം സ്വദേശി ശബരിയാർ എന്ന സേവ്യർ, പൂന്തുറ സ്വദേശി ജോസ് വർഗീസ് എന്നിവർക്ക് വേണ്ടി ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് എന്ന വള്ളത്തിലായിരുന്നു ഡേവിഡ്സൺ. ഒപ്പമുണ്ടായിരുന്നവരിൽ രണ്ടു പേർ നീന്തി കരയ്‌ക്കെത്തി. ഒരാളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
മൂന്നു പേരുമായി കടലിൽ പോയ സിന്ധുമാത ബോട്ടിലെ രണ്ടു പേരെ പുലർച്ചെ രണ്ടരയോടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കാണാതായ ജോസഫ് ഈ ബോട്ടിലായിരുന്നു. വിഴിഞ്ഞത്തു നിന്നു പോയ വള്ളത്തിലായിരുന്നു കാണാതായ ശബരിയാർ എന്ന സേവ്യർ. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു കരയിൽ തിരിച്ചെത്തി.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹാർബറിന്റെ കവാടത്തിന് സമീപം വള്ളം കരയിലേക്ക് അടുപ്പിക്കുമ്പോൾ ശക്തമായ തിരയടിയിൽ പെടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജോസ് മാത്യു പറഞ്ഞു.
പതിനെട്ട് വള്ളങ്ങളിലായി 17 പേരാണ് ബുധനാഴ്ച പുലർച്ചെ വരെ കടൽക്ഷോഭത്തിൽ പെട്ടത്. ഇതിൽ ആറ്പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഞ്ചുപേർ തീരങ്ങളിൽ നീന്തി കയറി. മൂന്ന് പേരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
കോസ്റ്റ് ഗാർഡിന്റെ സി-441,അഭിനവ്, സി-427 എന്നീ കപ്പലുകളും നാവികസേനയുടെ ഡോർണിയർ വിമാനവുമാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെയും പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളികളും പൊലീസും തെരച്ചിലിൽ പങ്കാളികളാണ്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മെഡിക്കൽ കോളേജ് ആശപത്രയിൽ ചികിത്സയിലായിരുന്ന ഡാർവിനെയും തോമസിനെയും പുന്തൂറ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവരുടെ നില തൃപ്തികരമാണ്.
മന്ത്രിമാരായ ആന്റണി രാജു, ജി.ആർ അനിൽ, കെ.രാജൻ, സജി ചെറിയാൻ, കളക്ടർ നവ്ജ്യോത് ഖോസ എന്നിവർ വിഴിഞ്ഞം സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. അതേസമയം, ജാഗ്രതാ നിർദ്ദേശം ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.വിഴിഞ്ഞത്ത് തുടർച്ചയായി അപകടമുണ്ടാവുന്നതിന് കാരണം അദാനി പോർട്ടിന്റെ തീര ക്രമീകരണമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ വകുപ്പുകൾക്ക് ഏകോപനം ഇല്ലെന്ന് നാട്ടുകാർ മന്ത്രിമാരോട് പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |