കോന്നി : കനത്തമഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തീരവാസികൾ ആശങ്കയിൽ. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. വനമേഖലയിൽ ഉരുൾപൊട്ടിയതായും അഭ്യൂഹങ്ങളുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാർഷിക വിളകൾക്കും വ്യാപകനാശം സംഭവിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ മഴ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെ ജലനിരപ്പ് അപകടാവസ്ഥയിലെത്തിയതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് ക്യാമ്പുകൾ സജ്ജമാക്കാൻ വില്ലേജ് ഓഫീസർമാർക്ക് താലൂക്ക് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോന്നി ചൈനാമുക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള വയലിൽ മഴവെള്ളം നിറഞ്ഞ് റോഡിലേക്കും വെള്ളംകയറി. വൈകിട്ടോടെ ചിലയിടങ്ങളിൽ അച്ചൻകോവിലാർ കരകവിഞ്ഞിട്ടുണ്ട്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കപ്പ, ചേന, കാച്ചിൽ, കിഴങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി വെള്ളത്തിലായത്.
വീടുകളിൽ വെള്ളംകയറി
കലഞ്ഞൂർ: വലിയതോട്ടിൽ വെള്ളമുയർന്നതിനാൽ കുറ്റുമണ്ണിലെ വീടുകളിൽ വെള്ളംകയറി. തോടിന്റെ ഇരുകരയിലുമുള്ള ഏഴ് കുടുംബങ്ങളാണ് ദുരിതത്തിലായത്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് തുറന്ന് നാല് കുടുംബങ്ങളെ അവിടേക്ക് മാറ്റി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് ഇവരുടെ വീടുകളിലേക്കു പോകാൻ നടപ്പാത മാത്രമാണുള്ളത്. തോടിനു കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മലയാലപ്പുഴ: പഞ്ചായത്തിലെ നാലാം വാർഡ് കടവുപുഴയിൽ കല്ലാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ ഏഴോളം വീടുകളിൽ വെള്ളം കയറി. ഒരു വീട്ടിലെ രണ്ട് സ്ത്രീകളെ ഹാരിസൺ പ്ലാന്റേഷൻ ആശുപത്രിയിലേക്ക് മാറ്റി താമസിപ്പിച്ചു. തണ്ണിത്തോട് : കൂത്താടിമൺ കളയ്ക്കാട്ട് സതീശൻ പിള്ളയുടെ വീടിനു മുൻ വശത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞ് കാർഷെഡ് തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |