ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താൻ കേന്ദ്രസർക്കാരിന് ഈ നടപ്പ് സാമ്പത്തിവർഷവും 1.58 ലക്ഷംകോടി രൂപ(21.7 ബില്യൺ ഡോളർ)അധിക വായ്പയെടുക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. നികുതിപിരിവിലെ കുറവാണ് വായ്പയെടുക്കുന്നതിന് പിന്നിൽ. ചരക്ക് സേവന നികുതി സമിതി നാളെ യോഗംചേർന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചചെയ്യും.
2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരികയെങ്കിലും ഈയിനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനക്കമ്മി പരിഹരിക്കാൻ ഈവർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണിത്. അതേസമയം, ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാനചോർച്ചയ്ക്ക് ആശ്വാസമേകാൻ ആർ.ബി.ഐക്കു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം പിന്തുടർന്നരീതിതന്നെയായിരിക്കും വായ്പയുടെകാര്യത്തിൽ ഇത്തവണയും സ്വീകരിച്ചേക്കുക. അധികവായ്പ, തുക, എടുക്കേണ്ടസമയം എന്നിവ റിസർവ് ബാങ്കുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. ഏപ്രിൽവരെയുള്ള ഏഴുമാസക്കാലം ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. കൊവിഡിന്റെ രണ്ടാംതരംഗത്തെതുർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുനമാനത്തെ ബാധിച്ചത്. ജി.എസ്.ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം, വരുമാനനഷ്ടമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരംനൽകാൻ കേന്ദ്രത്തിന് ബാദ്ധ്യതയുണ്ട്.
അധികവായ്പ: 1.58 ലക്ഷംകോടി രൂപ
സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്: 2.7 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |