തിരുവല്ല : കനത്തമഴയെ തുടർന്ന് തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലായി. പമ്പ, മണിമല നദികളിലും ഇടത്തോടുകളിലും കലങ്ങിമറിഞ്ഞു മലവെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മേയ് മാസത്തിൽ അപൂർവ്വമായുണ്ടായ രണ്ടാമത്തെ വെള്ളപ്പൊക്കമാണിത്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിലും പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഞ്ചായത്തുകളിലെ മിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി. കാവുംഭാഗം - ചാത്തങ്കരി, അഴിയിടത്തുചിറ - മേപ്രാൽ, പെരിങ്ങര - കാരയ്ക്കൽ, പുതുക്കുളങ്ങര - കൊട്ടാണിപ്പറ, മാതകത്തിൽ പടി - പുതുക്കുളങ്ങര, കടപ്ര - വീയപുരം, ചാത്തങ്കരി - തോണിക്കടവ്, നിരണം - വട്ടടി, തുടങ്ങിയ റോഡുകളുടെ പല ഭാഗങ്ങളിലും ഗതാഗതം സാദ്ധ്യമാകാത്ത തരത്തിൽ വെള്ളം കയറി. നഗരസഭയിലെ തിരുമൂലപുരത്തെ മംഗലശ്ശേരി, അടുമ്പട, പുളിക്കത്തറ, ആറ്റുമാലി എന്നീ കോളനികളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെല്ലാം ദിവസങ്ങൾക്ക് മുമ്പാണ് വീടുകളിലേക്ക് മടങ്ങിയത്. വീണ്ടും വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് നടപടികൾ ആരംഭിച്ചതായി തഹസിൽദാർ പറഞ്ഞു. അപ്പർകുട്ടനാടൻ മേഖലകളിൽ ഒരാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുന്നതിനിടെയാണ് ജനങ്ങളിൽ ആശങ്കയുയർത്തി വീണ്ടും ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞതവണ ഉയർന്ന വെള്ളം നദികളിലും തോടുകളിലും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസത്തെ മഴയിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടായത്.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു
രണ്ടിടത്ത് മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പെരിങ്ങര കാരയ്ക്കൽ മണപ്പറമ്പിൽ എം.വി വർഗീസിന്റെ പുരയിടത്തിലെ തേക്ക് കടപുഴകി വൈദ്യുത പോസ്റ്റിൽ വീഴുകയായിരുന്നു. കാട്ടുപറമ്പിൽ തുണ്ടിയിൽ ഷാജി ജേക്കബിന്റെ പുരയിടത്തിലെ തെങ്ങ് വീണ് പോസ്റ്റ് നിലംപതിച്ചു. ഇതേതുടർന്ന് ഈ പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |