വടകര: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താൻ വാർഡ് ആർ.ആർ.ടി മാരുടെ നേതൃത്വത്തിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വീടുകയറി പരിശോധന നടത്തും.
വരുന്ന മൂന്ന് ദിവസങ്ങളിലായി വീടുകളിലെത്തി സർവേ നടത്തി ലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും.
ചിലർ ടെസ്റ്റിന് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ കർശന നടപടി. വീടിന് പുറത്തിറങ്ങാൻ ടെസ്റ്റ് പരിശോധന രേഖ കൈവശം കരുതണമെന്നും അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസ് ഒഴികെയുള്ള നിർമാണ സാമഗ്രികൾ വിൽപ്പന (ഇലട്രിക്കൽ, പ്ലംബിംഗ്, കൺസ്ട്രക്ഷൻ വർക്ക്) നടത്തുന്ന ഷോപ്പുകൾ രാവിലെ 8 മണി മുതൽ 3 മണിവരെ (തിങ്കൾ, ബുധൻ, വെള്ളി, ശനി ) ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകി. ഫ്ലോർ മില്ലുകൾ രാവിലെ 8 മണി മുതൽ 3 മണി വരെ(ചൊവ്വ, വ്യാഴം, ശനി )ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം. 14, 15 വാർഡുകളിൽ സോണായി തിരിച്ച് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. രോഗികൾ കൂടുതലുള്ള 15ാം വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷൻ നടത്താൻ തീരുമാനിച്ചു. കൂടാതെ ഓരോ വാർഡിലെയും മികച്ച പ്രവർത്തനം നടത്തിയ ആർ.ആർ.ടി വോളണ്ടിയർമാരുടെ പ്രൊഫൈൽ തയ്യാറാക്കാൻ തീരുമാനിച്ചു. ചോമ്പാല ഹാർബറിൽ നാളെയും 28നും 600 പേർക്ക് ടെസ്റ്റ് നടത്തും. ജനപ്രതിനിധികളുടെയും കൊവിഡ് ചുമതലയുള്ള അദ്ധ്യാപകരുടെയും യോഗത്തിൽ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഡോ. ജയേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |