ചാത്തന്നൂർ: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാരിപ്പള്ളി പാമ്പുറത്ത് നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പാരിപ്പള്ളി പാമ്പുറം സുരഭി നിവാസിൽ രാജന്റെ വീട്ടിൽ നിന്നാണ് 500 ലിറ്ററിന്റെ വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന കോടയും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തത്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജനെതിരെയും സഹായിയായ നാവായിക്കുളം കോണത്ത് ചേരിയിൽ തെങ്ങുവിള വീട്ടിൽ പ്രസാദിനുമെതിരെ കേസെടുത്തു.
സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ് ലാൽ, ഉണ്ണിക്കൃഷ്ണപിള്ള, നിർമ്മലൻ തമ്പി, ബിനുലാൽ, സി.ഇ.ഒമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻക്രൂസ്, വിനേഷ്, അനിൽകുമാർ, നിതിൻ, ബീന എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
13 കേസുകൾ
ലോക്ക് ഡൗൺ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 13 കേസുകളായി 1791 ലിറ്റർ കോട, 40 ലിറ്റർ ചാരായം, 16ലിറ്റർ വൈൻ എന്നിവ കണ്ടെടുത്തതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറിയിച്ചു. ചാരായം വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പുകൾ, സിലിണ്ടറുകൾ, ഇൻഡക്ഷൻ കുക്കറുകൾ, പ്രഷർ കുക്കറുകൾ തുടങ്ങിയവും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |