പ്രതിയുടെ വീട്ടിലെ മെറ്റൽ കൂനയിൽ നിന്ന് 9 ലക്ഷം പിടിച്ചു
ഇന്നോവ കാറും മൂന്നര ലക്ഷത്തിന്റെ സ്വർണവും വാങ്ങി
തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാകേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായി പ്രതിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തി. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ മെറ്റൽക്കൂനയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. കവർച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായും തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിയെടുത്ത തുകയിൽ നിന്ന് നാല് ലക്ഷം രൂപ ബാങ്കിൽ നിന്നെടുത്ത ലോൺ അടച്ചു തീർത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ കവർച്ച ചെയ്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി. എന്നാൽ, വിവിധ പ്രതികളുടെ വീടുകളിൽ നിന്നും മറ്റുമായി ഇതിനോടകം 1.15 കോടി രൂപ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മൂന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷർ കെ.ജി കർത്തയെ ചോദ്യം ചെയ്തു തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിലെ പൊലീസ് ട്രെയിനിംഗ് സെന്ററിൽ ചോദ്യംചെയ്യുന്നത്. നേരത്തെ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ബി.ജെ.പി സംഘടനാ സെക്രട്ടറി ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർ 29ന് ഹാജരാവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരനായ ധർമ്മരാജനുമായി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതിന്റെയും കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ധർമ്മരാജും സുനിൽ നായിക്കും നൽകിയ മൊഴിയും പണം കർത്തയ്ക്ക് കൈമാറണമെന്ന നിർദ്ദേശമാണുണ്ടായിരുന്നതെന്നും കർത്തയിൽ നിന്ന് പണം മറ്റ് ആർക്ക് കൊടുക്കുമെന്നതിൽ അറിയില്ലെന്നുമായിരുന്നു മൊഴി. ഈ സാഹചര്യത്തിലാണ് കർത്തയെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ നേതാക്കളായ കെ.ആർ.ഹരി, സുജയ് സേനൻ എന്നിവരെയും മദ്ധ്യമേഖലാ സെക്രട്ടറി ജി.കാശിനാഥനെയും ചോദ്യം ചെയ്തതിൽ നിന്ന് ധർമ്മരാജും സുനിൽനായിക്കുമായും ബന്ധമൊന്നും ഇല്ലെന്നും സംഭവമുണ്ടായതിന് ശേഷം വിളിച്ചപ്പോഴാണ് നേരിൽ കാണുന്നതെന്നുമായിരുന്നു പൊലീസിന് മൊഴി നൽകിയത്.
കർത്തയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് പണം ഇടപാടുമായി ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള ആർക്കൊക്കെ ബന്ധമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ മൂന്നരക്കോടിയോളം രൂപയുടെ കുഴൽപ്പണം തിരഞ്ഞെടുപ്പ് സമയത്ത് വിതരണത്തിനായി എത്തിക്കാൻ സാദ്ധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കുഴൽപ്പണ സംഘത്തിന് തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതും കൊടകരയിൽ എത്തിയതും കൂടാതെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെത്തി പണം കൈമാറിയെന്നതിന്റെ സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടൊപ്പം കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെ പാലക്കാട് ജില്ലയിലെ സമാന സംഭവത്തിൽ നേതാവിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |