തിരുവനന്തപുരം: മൺമറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന് ഇന്ന് നവതി. കൊവിഡ് കാലമായതിനാൽ തലസ്ഥാനത്ത് വഴുതക്കാട്ടെ കവിയുടെ വീടായ 'ഇന്ദീവര'ത്തിൽ പിറന്നാൾ ദിനമായ ഇന്ന് പ്രത്യേക ചടങ്ങുകളില്ല. പുസ്തകങ്ങളും പുരസ്‌കാരങ്ങളും ചിട്ടയോടെ അടുക്കിവച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മുറിയിൽ എപ്പോഴും പ്രഭതൂകി നിൽക്കുന്ന ഒരു വിളക്കുണ്ട്.
കവിക്ക് ഇഷ്ടമുള്ള മുല്ലപ്പൂവും പവിഴമല്ലിയും ചിത്രത്തിനു മുന്നിൽ ഭാര്യ സരോജിനി വയ്ക്കുമായിരുന്നു. ശക്തമായ മഴ കാരണം ഇപ്പോൾ വീട്ടുമുറ്റത്തെ ചെടികളിലെ പൂക്കളൊക്കെ കൊഴിഞ്ഞുപോയി. കവി ഉപയോഗിച്ചിരുന്ന എഴുത്തുമേശയും ചാരുകസേരയും കവിതകളെഴുതിയിരുന്ന പേനകളും അതേപടി മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ എഴുതിയതെന്നപോലെ കുറിപ്പടികളോടുകൂടിയ കടലാസുകളും മേശപ്പുറത്ത് കാണാം.
ജീവിച്ചിരുന്നപ്പോഴും പിറന്നാളുകൾ കാര്യമായി കവി ആഘോഷിച്ചിരുന്നില്ല. അന്നേദിവസം അനാഥാലയങ്ങൾക്ക് ആഹാരം നൽകുമായിരുന്നു. മരണശേഷവും മക്കൾ ആ പതിവ് തുടർന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ന് അത് നടക്കില്ല. പകരം ഒ.എൻ.വി സാഹിത്യപുരസ്കാരം സമ്മാനിക്കുന്ന ദിവസം ആഹാരം കൊടുക്കാമെന്നാണ് ബന്ധുക്കളുടെ തീരുമാനം. ജി.വേണുഗോപാൽ സമാഹരിച്ച ഒ.എൻ.വി. കുറുപ്പിന്റെ ലേഖനങ്ങളും ഉടൻ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |