തൃശൂർ: ചുഴലിക്കാറ്റുകൾ കേരളത്തിൽ ഈ വേനൽക്കാലത്ത് സൃഷ്ടിച്ചത് മുൻകാലങ്ങളേക്കാൾ കനത്തമഴ. വെള്ളിയാഴ്ചയ്ക്കു ശേഷം കാലവർഷം തുടങ്ങിയേക്കുമെന്ന പ്രവചനം കൂടി പുറത്തുവന്നതോടെ പ്രളയഭീഷണി ഉയർന്നു. മഴക്കെടുതിയും കൃഷിനാശവും നേരിടാനുളള ഒരുക്കങ്ങളും സജീവമായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ്' തീവ്ര ചുഴലിക്കാറ്റായി മാറിയതോടെയാണ് കഴിഞ്ഞ ദിവസം മുതൽ മഴ ശക്തമായത്. ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ വരും ദിവസങ്ങളിലും പ്രകടമാവുമെന്നാണ് നിഗമനം. തൃശൂർ അടക്കമുളള ജില്ലകളിൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ ഗവേഷകർ നൽകുന്ന സൂചന. മലയോരങ്ങളിലും തീരദേശങ്ങളിലും ഒരുപോലെ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ ഗവേഷകർ നൽകുന്ന മുന്നറിയിപ്പുകൾ:
സമീപകാലത്തെ ഏറ്റവും ശക്തമായ മഴയാണ് ഈ മാസം ലഭിച്ചത്. 31 നാണ് കാലവർഷം തുടങ്ങുമെന്ന് പറയുന്നതെങ്കിലും അതിന് മുൻപു തന്നെ ഉണ്ടായേക്കാം.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
ജലസ്രോതസ്സുകളിൽ
നീരൊഴുക്ക് ഉറപ്പാക്കാൻ ശ്രമം
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പെരുന്തോട് ഉൾപ്പെടെയുള്ള ജലസ്രോതസുകൾ ശുചീകരിച്ച് നീരൊഴുക്ക് ഉറപ്പാക്കാൻ നടപടി തുടങ്ങി. കടൽക്ഷോഭം മൂലം മണ്ണ് നിറഞ്ഞ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ ജലസ്രോതസുകളാണ് ശുചീകരിക്കുന്നത്. ഇതിനായുള്ള പരിശോധന ആരംഭിച്ചു.
വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തോടുകളിലെ മണ്ണ് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നത്. വർഷകാലത്ത് പ്രളയത്തെ തടഞ്ഞു നിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തീരമേഖലയിലെ തോടുകൾ കടൽക്ഷോഭം മൂലം മണ്ണടിഞ്ഞ് ആഴം കുറഞ്ഞ നിലയിലാണ്. തോടുകളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതോടെ പ്രളയഭീഷണി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സിന്ധു, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസർ പ്രിൻസ് ടി. കുര്യൻ, ഓവർസീയർ ജോസഫ് ഷൈൻ എന്നിവരടങ്ങിയ സംഘമാണ് തീരമേഖല സന്ദർശിച്ച് പഠനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |