തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റിൻെറ അലയടിയിൽ സംസ്ഥാനത്ത് ഇന്നലെ പരക്കെ പെയ്ത കനത്ത മഴയിലും കാറ്റിലും നൂറിലധികം വീടുകൾ തകർന്നു. പൂന്തുറയിൽ മത്സ്യബന്ധനത്തിനുപോയ ഡേവിഡ്സൺ തിരയിൽപ്പെട്ട് മരണപ്പെട്ടു. രണ്ട് പേരെ കാണാതായി. സേവ്യർ, ജോസഫ് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുരുകയാണ്.
ചില വീടുകളുടെ മേൽക്കൂര പറന്നു പോയി. മരങ്ങൾ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞും പലയിടത്തും ഗതാഗതം തടസപ്പെട്ടു. 37 ദുരിതാശ്വാസ ക്യാമ്പുകളിലായി 1427 പേരെ മാറ്റി പാർപ്പിച്ചു. 3071 കെട്ടിടങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
വിതുരയിൽ മണലിയിൽ വാമനപുരം നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിൻെറ മുകൾഭാഗം ഒലിച്ചു പോയി. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി വിതരണം നിലച്ചു. പമ്പാ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് വളരെ ഉയർന്നതിനാൽ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നൽകി. പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയർന്നു.
പത്തനംതിട്ട ജില്ലയിലെ കക്കിഡാം മൂഴിയാർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിലെ കല്ലാർക്കുട്ടി, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |