വാഷിംഗ്ടൺ: കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദ്ദേശം നൽകി. ചൈനീസ് ലാബിന്റെ പങ്കടക്കം അന്വേഷണ പരിധിയിലുണ്ട്. അന്താരാഷ്ട്ര അന്വേഷണങ്ങളുമായി സഹകരിക്കാൻ ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു.
അന്വേഷണത്തിന്റെ മുന്നോട്ട് പോക്കിനു ചൈനയുടെ സമ്പൂർണ പിന്തുണ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുടെ പങ്കാളിത്തം അമേരിക്ക ഉറപ്പുവരുത്തുന്നുണ്ട്.
ചൈനയിൽ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തെ വൈറ്റ് ഹൗസ് പിന്തുണയ്ക്കുന്നുവെന്ന് പ്രസ് സെക്രട്ടറി ജെൻസാകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അന്താരാഷ്ട്ര അന്വേഷണങ്ങളുമായി ചൈന സഹകരിക്കാത്തപക്ഷം മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുള്ള സംശയം എക്കാലവും നിലനിൽക്കുന്നമെന്നാണ് അമേരിക്കൻ നിലപാട്.
@അന്വേഷണ ഏജൻസികൾ രണ്ട് തട്ടിൽ
അതേസമയം, വൈറസിന്റെ ഉത്ഭവം എവിടെ നിന്നെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ രണ്ടു തട്ടിലാണ്. ചൈനയിലെ വുഹാനിലുള്ള മാംസ ചന്തയിൽ വിൽപ്പനയ്ക്കു വച്ച മൃഗങ്ങളിൽ നിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്നാണോ ഉത്ഭവം എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്.അന്തിമ റിപ്പോർട്ട് എന്തുതന്നെയായാലും ചൈനയ്ക്കും അമേരിക്കയ്ക്കും അതു നിർണായകമാണ്. തങ്ങളല്ല കൊവിഡിന് പിന്നിലെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ, ലാബിൽ നിന്നു പുറത്തുവന്ന വൈറസാണിതെന്നാണ് അമേരിക്കയിലെ റിപ്പബ്ലിക്കൻ പക്ഷത്തുള്ളവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |