കോട്ടയം : കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്ക് കൈത്താങ്ങുകയാണ് ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും കൊവിഡ് പ്രതിരോധ രംഗത്ത് എല്ലാവരും സജീവമാണ്. പ്രതിസന്ധിക്കാലത്തെ രാഷ്ട്രീയ പ്രവർത്തനം സന്നദ്ധ പ്രവർത്തനമാണെന്ന് തെളിയിക്കുകയാണ് ഇവരെല്ലാം. ഭക്ഷണവും മരുന്നും എത്തിക്കാൻ മുതൽ കൊവിഡ് പോസിറ്റീവായി മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ വരെ മുൻപന്തിയിലുണ്ട് പാർട്ടികളുടെ വോളന്റിയർമാർ.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്
ജില്ലാതലത്തിലും നിയോജകമണ്ഡലം തലത്തിലും ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കൊവിഡ് ബാധിതരുടെ വീട് അണുനശീകരണം നടത്താനും ഭക്ഷണ സാധനങ്ങളും മരുന്നുമെത്തിക്കാനും സഹായം നൽകുന്നുണ്ട്. യൂത്ത് കെയർ വോളന്റിയർമാർ രണ്ടാംതരംഗം ആരംഭിച്ചപ്പോൾ തന്നെ കർമരംഗത്തിറങ്ങിയിട്ടുണ്ട്. വാഹനസൗകര്യം ഏർപ്പെടുത്തി കൊവിഡ് ലക്ഷണമുള്ളവരുടെ പരിശോധന നടത്തുകയും വീടുകളിൽ മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നുമുണ്ട്. കോട്ടയത്ത് എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഉണ്ടാക്കി. കോട്ടയം മണ്ഡലത്തിൽ മാത്രം 17 കൊവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചെന്ന് പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി പറഞ്ഞു. പൾസ് ഓക്‌സി മീറ്ററുകളും വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.
സിപിഎം,ഡി.വൈ.എഫ്.ഐ
സി.പി.എം സ്വന്തം നിലയ്ക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടൽ പാർട്ടി നേതൃത്വം ഉറപ്പാക്കുന്നു. സർക്കാരുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയവും പ്രശ്‌നപരിഹാര ശ്രമങ്ങളും നടത്തുന്നു. കൊവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കുകയും വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുകയും ചെയ്തു. കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി ഡി.വൈ.എഫ്.ഐ പ്രത്യേക വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രക്തദാനം, വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വോളന്റിയർ സേവനം എന്നിവ നൽകുന്നു. മുഖ്യമന്ത്രിയുടെ വാക്‌സീൻ ചാലഞ്ചിലേയ്ക്കും പണം കണ്ടെത്തി നൽകുന്നുണ്ട്.
ബിജെപി, സേവാഭാരതി
ദുരിതകാലത്തെല്ലാം തുടരുന്ന സേവനമാണ് ഇക്കുറിയും സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആംബുലൻസ് സേവനം, രക്തദാനം എന്നിവയ്ക്ക് പുറമേ ഭക്ഷ്യകിറ്റ് വീടുകളിലെത്തിച്ച് നൽകുന്നു. കൊവിഡ് ബാധിച്ചവരുടെ വീടുകൾ അണുവിമുക്തമാക്കിയും കൊവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചും സേവന സജ്ജരായി വിളിപ്പാടകലെയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ ഭക്ഷ്യകിറ്റുകളുമെത്തിച്ചു. നൂറുകണക്കിന് പേരുടെ വിശപ്പകറ്റാൻ ജില്ലാ കമ്മിറ്റിയുടെ നമോ അടുക്കള വിജയകരമായി നടക്കുന്നു. ജില്ലാ ഓഫീസ് മുറ്റത്താണ് അടുക്കളയുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |