ചീമേനി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ഒരുങ്ങിയ യുവാവിനെ എസ്.ഐയുടെ സമയോചിത ഇടപെടൽ രക്ഷിച്ചു. തീകൊളുത്തിയ കോഴിക്കോട് കല്ലായി സ്വദേശിയും ചീമേനി മരമില്ലിലെ തൊഴിലാളിയുമായ വിനുവിനെയാണ് (43) എസ്.ഐ. ചീമേനി എസ്.ഐ എം.പി. രമേശൻ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഒരാഴ്ച മുമ്പ് ചീമേനി ചെമ്പ്രകാനത്തെ യുവതിയെ കല്ല്യാണം കഴിച്ച യുവാവ് വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. 26 ന് അർദ്ധരാത്രിയോടെ മദ്യലഹരിയിൽ ഒരു കുപ്പി പെട്രോളുമായി എത്തിയ വിനു ക്വാർട്ടേഴ്സിനുള്ളിൽ വച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. രാത്രി ഭാര്യയുടെ ബന്ധുവുമായി ഉണ്ടായ തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിൽ. ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞതറിഞ്ഞ് എസ്.ഐ പൊലീസ് ജീപ്പിൽ വീട്ടുമുറ്റത്തെത്തിയപ്പോൾ വിനു ദേഹത്ത് തീകൊളുത്തുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ അമ്പരന്നുനിൽക്കെ ഓടിയെത്തിയ എസ്.ഐ. രമേശൻ പുതപ്പും മറ്റു തുണികളും വാരിക്കൂട്ടി വിനുവിനെ പൊതിഞ്ഞ് തീ തെല്ലിക്കെടുക്കുകയുമായിരുന്നു. ഇതിനിടയിൽ എസ്.ഐയുടെ കൈക്കും പൊള്ളലേറ്റു.
യുവാവിനെ ചെറുവത്തൂർ യൂണിറ്റി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ ആശുപത്രിയിൽ വീണ്ടും പോയ എസ് ഐ ചികിത്സയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ചെയ്‌താണ് മടങ്ങിയത്. ഡ്രൈവർ വിപിനും എസ്.ഐയോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |