തൃശൂർ: ദേശീയപാതയിൽ വച്ച് പച്ചക്കറിയുമായി വന്ന ലോറി തടഞ്ഞുനിറുത്തി 94 ലക്ഷം രൂപ കൊളളയടിച്ച് ഡ്രൈവറെയും യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ കണ്ണൂർ ചിറയ്ക്കൽ പുതിയതെരുവിൽ നായക്കർ നാടുകണ്ടി വീട്ടിൽ മുബാറക്ക് (27), മൂക്കന്നൂർ വലിയോലിപറമ്പിൽ സതീഷ് (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളിയത്.
2021 മാർച്ച് 22ന് പുലർച്ചെ മൂന്നിന് കുട്ടനെല്ലൂരിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരം ക്രിമിനലുകളായ കേസിലെ പ്രതികൾ ഇന്നോവ കാറിൽ വന്ന് ലോറി തടഞ്ഞ് ലോറിക്കുള്ളിൽ സൂക്ഷിച്ച 94 ലക്ഷം രൂപ തട്ടിയെടുക്കുകയും ലോറി ഡ്രൈവറെയും സഹായിയെയും കാറിൽ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ദേശീയപാത കേന്ദ്രീകരിച്ച് ലോറിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 11 പ്രതികളുണ്ട്. 8 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ പ്രതികൾ ജയിലിൽ കഴിഞ്ഞു വരികയാണ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും, 94 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളെല്ലാം വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |