പേരാവൂർ: സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡിൽ മണത്തണ ഓടന്തോട് ഭാഗത്ത് ബാവലി പുഴയിലെ തുരുത്തിൽ സജ്ജീകരിച്ച വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. 140 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി ഒരാൾക്കെതിരെ കേസെടുത്തു. കണിച്ചാർ ഓടംതോട് സ്വദേശി കട്ടയിൽ മിൽക്കി ജോസ് എന്ന ജോസിനെ(58)തിരെയാണ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.
ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ചാരായമൊഴുക്കാനുള്ള ശ്രമമാണ് പേരാവൂർ എക്‌സൈസിന്റെ ഇടപെടലിലൂടെ തടയാനായത്. ഓടംതോട് ബാവലിപ്പുഴയുടെ തുരുത്തിൽ ആറ്റുവഞ്ചിക്കൂട്ടത്തിനിടയിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധമാണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 35 ലിറ്റർ വീതം കൊള്ളുന്ന നാല് നീല പ്ലാസ്റ്റിക് ജാറുകളിലായി പുഴയോരത്തെ മണൽതിട്ടയിൽ കുഴിച്ചിട്ട നിലയിലും വഞ്ചിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു വാഷ് കണ്ടെടുത്തത്.
എക്‌സൈസ് പ്രവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.ഐ. മജീദ്, പി.എസ്. ശിവദാസൻ, എൻ.സി. വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |