കൊച്ചി: ലോക്ക്ഡൗണിൽ പല മേഖലകളിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുമ്പോൾ അതിൽ ഉൾപ്പെടാതെ പോകുന്ന വിഭാഗമാണ് ട്രാൻസ്ജൻഡേഴ്സ്. ഇപ്പോൾ കൊവിഡിലും ലോക്ക്ഡൗണിലും വരുമാനം നഷ്ടമായതോടെ ജീവിക്കാൻ ബുദ്ധിമുട്ടുകയാണിവർ.
മേക്കപ്പ് ആർട്ടിസ്റ്റുകളും, ഉത്സവങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ പോകുന്നവരും മറ്റുമാണ് ട്രാൻജൻഡർ കമ്മ്യൂണിറ്റിയിൽ കൂടുതലും. വിവാഹങ്ങളിലെ ആഘോഷങ്ങൾ കുറച്ചതും ഉത്സവങ്ങൾ ഇല്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സർക്കാരിൽ നിന്നും കിറ്റു ലഭിക്കുന്നതിനാൽ ഭക്ഷണം ലഭിക്കുന്നുണ്ട്. എന്നാൽ വീട്ടുവാടക നൽകാനും അവശ്യ മരുന്നുകൾ വാങ്ങാനും സാധിക്കുന്നില്ല. മരുന്നിനു മാത്രം ഒരുമാസം 6000 രൂപയ്ക്കു മുകളിൽ ഒരാൾക്ക് ചെലവാകും.
വളര അധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണിവർ. കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം ആളുകളും ഒറ്റയ്ക്കു താമസിക്കുന്നവരാണ്. മാനസിക സമ്മർദ്ദങ്ങൾ മൂലം ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിച്ചാൽ പോലും ആരും അറിയില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നവരുമുണ്ട്. ഇവർക്ക് സഹായത്തിനുപോലും ആരും എത്തുന്നില്ല. കഴിഞ്ഞ ലോക്ക്ഡൗണിൽ സർക്കാരിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അതും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മുൻപോട്ടുള്ള ജീവിതം പ്രതിസന്ധിയിലാണെന്ന് ഇവർ പറയുന്നു.
ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല
പ്രതിരോധശേഷി കുറവുള്ളവരാണ് ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയിലുള്ളത്. അതിനാൽ തന്നെ വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം. ട്രാൻസ്ജൻഡേഴ്സിന് വാക്സിൻ ഇതുവരെ ലഭിച്ചിട്ടില്ല. അതിന് സർക്കാരിൽ നിന്നും നടപടിയുണ്ടാകണം. കൂടാതെ ഒറ്റയ്ക്കു താമസിക്കുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ട്രാൻസ്ജൻഡേഴ്സിനെ കൊവിഡ് വോളന്റിയർമാരായ തിരഞ്ഞെടുക്കണം.
ശീതൾ ശ്യാം, ട്രാൻസജൻഡർ
ജസ്റ്റിസ് ബോർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |