മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം
യുവേഫയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ ഷൂട്ടൗട്ട്.
ഗോളി ഗോളടിച്ചില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടം പോയി
ഗഡാൻസ്ക് : ഒരു നൂറ്റാണ്ടിനോടടുക്കുന്ന ക്ളബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാന കിരീടത്തിൽ ഉമ്മവച്ച് സ്പാനിഷ് ക്ളബ് വിയ്യാറയൽ. കഴിഞ്ഞ രാത്രി നടന്ന നാടകീയമായ ഫൈനൽ ഷൂട്ടൗട്ടിൽ 11-10ന് കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുട്ടുകുത്തിച്ചാണ് വിയ്യാറയൽ വില്ലാളി വീരന്മാരായത്. നീണ്ടു നീണ്ടുപോയ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ സ്വന്തം ഗോൾ കീപ്പർ ഡേവിഡ് ഡിഗിയയ്ക്ക് പെനാൽറ്റി ഗോളാക്കാൻ
കഴിയാതെ വന്നതോടെയാണ് ഇംഗ്ളീഷ് ക്ളബിന് കിരീടം കൈമോശം വന്നത്. യുവേഫയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ എന്ന ചരിത്രവും വിയ്യാറയലിന്റെ കിരീടപ്രാപ്തിക്കൊപ്പം പോളിഷ് നഗരമായ ഗഡാൻസ്കിൽ പിറന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതിനെത്തുടർന്ന് എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ ഒരു പെനാൽറ്റി കിക്കു പോലും തടയാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ ഡേവിഡ് ഗിയ സ്വന്തം ടീമിനായി എടുത്ത 11–ാമത്തെ കിക്ക് വിയ്യാ റയൽ ഗോൾകീപ്പർ ജെറോണിമോ റുള്ളി തടഞ്ഞിട്ടതോടെയാണ് വിധി തീരുമാനിക്കപ്പെട്ടത്.ഷൂട്ടൗട്ടിൽ ഇരു ടീമുകളും മത്സരിച്ച് ലക്ഷ്യം കണ്ടതോടെയാണ് വിജയികളെ കണ്ടെത്താനായി 22 കിക്കുകൾ വേണ്ടിവന്നത്. ഇരു ഭാഗത്തുമായി ഷൂട്ടൗട്ടിൽ അണിനിരന്ന 10 താരങ്ങളും ലക്ഷ്യം കണ്ടതോടെ പോരാട്ടം ഗോൾകീപ്പർമാർ തമ്മിലായി. വിയ്യാ റയലിനായി 11–ാമത്തെ കിക്കെടുത്ത ഗോൾകീപ്പർ ജെറോണിമോ റുള്ളി ഡേവിഡ് ഗിയയെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു. പിന്നാലെ ഗിയയുടെ ഷോട്ട് തടുത്തിട്ട് അദ്ദേഹം ടീമിന്റെ വിജയനായകനായി.
വിയ്യാ റയലിന്റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ ലീഗ് കിരീടമാണിത്. 2008–09ൽ ഷാക്തർ ഡോണെസ്കിനു ശേഷം ഒരു പ്രധാന യൂറോപ്യൻ ഫൈനലിൽ ആദ്യമായെത്തിയപ്പോൾത്തന്നെ കിരീടവുമായി മടങ്ങുന്ന ആദ്യ ടീമാണ് വിയ്യാറയൽ.
കലാശക്കളിയുടെ നിലവാരത്തിലേക്ക് ഉയരാതെ പോയ നിശ്ചിത സമയത്ത് ജെറാർഡ് മൊറേനോയുടെ ഗോളിലൂടെ വിയ്യാറയൽ 29–ാം മിനിട്ടിൽ ആദ്യം സ്കോർ ചെയ്തു. ഇരു ടീമുകളുടെയും തണുപ്പൻ പ്രകടനത്തിനിടെയാണ് മൊറേനോയിലൂടെ വിയ്യാറയൽ ലീഡെടുത്തത്. രണ്ടാം പകുതി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞപ്പോൾ എഡിസൻ കവാനിയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. വിജയഗോളിനായുള്ള ശ്രമങ്ങളെല്ലാം പാളിയതോടെ ഷൂട്ടൗട്ടിനു വേണ്ടി മാത്രമായി സോൾഷ്യർ യുവാൻ മാട്ടയേയും അലക്സ് ടെല്ലസിനെയും കളത്തിലിറക്കി. അതേസമയം, ഇതിനു മുൻപു നേരിട്ട 21 പെനാൽറ്റികളിൽ ഒന്നുപോലും സേവു ചെയ്യാത്ത ഡേവിഡ് ഗിയയുമായി ഷൂട്ടൗട്ട് നേരിടാനുള്ള സോൾഷ്യറുടെ നീക്കം പിഴയ്ക്കുകയും ചെയ്തു.
സെമിയിൽ ഇറ്റാലിയൻ ക്ളബ് എ.എസ് റോമയെ ഗോൾമഴയിൽ മുക്കിയതിന്റെ ആവേശത്തിലെത്തിയ ഒലെ ഗുണ്ണർ സോൾഷ്യറുടെ ശിഷ്യർക്ക് അതേ ആധിപത്യം കലാശപ്പോരിൽ തുടരാനായില്ല. പ്രിമിയർ ലീഗിലെ അവസാന മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം കൊടുത്ത് ഒന്നാംനിരയ്ക്കു വിശ്രമം അനുവദിച്ച സോൾഷ്യർക്ക് വിയ്യാറയലിനെതിരെ വിജയത്തിലേക്ക് ടീമിനെ നയിക്കാനായില്ല. അഞ്ചുവർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതിവരുത്താമെന്ന മാഞ്ചസ്റ്റർ മോഹം നിറവേറിയുമില്ല.
മറുവശത്ത് ഇംഗ്ളീഷ് ക്ളബ് ആഴ്സനലിൽനിന്നു വിയ്യാറയലിലേക്ക് വിമാനം കയറിയ പരിശീലകൻ ഉനായ് എംറേ സെമിയിൽ അതേ ആഴ്സനലിനെ സെമിയിൽ മുട്ടികുത്തിച്ചാണു ഫൈനൽ ടിക്കറ്റെടുത്തത്. സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡിനോടു തോറ്റ ശേഷമാണ് വിയ്യാറയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനെത്തിയത്. 2019ൽ ആഴ്സനലിനൊപ്പം യൂറോപ്പ ഫൈനൽ തോറ്റ കോച്ചാണ് എംറേ. യുവേഫ കപ്പും യൂറോപ്പാ ലീഗുമായി നാലാം കിരീടമാണ് എമെറിയുടേത്.
11-10
ഷൂട്ടൗട്ടിൽ വിയ്യാറയൽ വിജയം നേടിയ സ്കോർ
22
കിക്കുകളാണ് ഷൂട്ടൗട്ടിൽ വേണ്ടിവന്നത്. ഇതിൽ 21 എണ്ണവും ഗോളായി.
98
വർഷത്തെ ചരിത്രത്തിൽ വിയ്യാറയൽ നേടുന്ന ആദ്യ പ്രധാന കിരീടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |