കേരള ഫുട്ബാൾ അസോസിയേഷന്റെ നിയന്ത്രണം ഒരു വ്യാഴവട്ടക്കാലത്തേക്ക് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ ഫുട്ബാൾ ക്ളബുകളുടെയും വളർച്ചയ്ക്കും ടൂർണമെന്റുകളുടെ നടത്തിപ്പിനും വേണ്ടി പ്രവർത്തിക്കേണ്ട കേരള ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലക്ഷ്യത്തിൽ നിന്ന് അകന്നുള്ള യാത്രയിലാണ്. ഫുട്ബാൾ എന്ന ഗെയിമിനെ നശിപ്പിക്കുന്ന അസോസിയേഷന്റെ ചെയ്തികളെക്കുറിച്ച് അൻസാർ.എസ്.രാജ് തയ്യാറാക്കുന്ന പരമ്പര ആരംഭിക്കുന്നു...കേരള ഫുട്ബാളിനെ കാർന്നുതിന്നുന്നവർ...
മുൻ കായികമന്ത്രിയായ കെ.ബി ഗണേഷ് കുമാർ കുറച്ചുനാൾ മുമ്പ് കേരള ഫുട്ബാൾ അസോസിയേഷനെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താൻ മന്ത്രിയായിരിക്കുന്ന സമയത്ത് കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ പേരിൽ കെ.എഫ്.എ ഭാരവാഹികൾ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഭാരവാഹികളെ വിരട്ടി പത്ത് ലക്ഷം രൂപ വാങ്ങി എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ക്രിക്കറ്റ് ലീഗ് നിശ്ചയിച്ച സമയത്ത് സന്തോഷ് ട്രോഫിക്കായി ഗ്രൗണ്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നത്രേ വിരട്ടൽ. സന്തോഷ് ട്രോഫിയുടെ കാര്യം കായിക മന്ത്രിയായിരുന്ന താൻ പോലും അറിഞ്ഞിട്ടില്ലായിരുന്നുവെന്നും ഗണേഷ് പറയുന്നു.
കെ.എഫ്.എയുടെ പേരിലുള്ള പണപ്പിരിവിന്റെ ഒരു ഉദാഹരണം മാത്രമാണിത്. മറ്റ് കായിക അസോസിയേഷനുകൾക്കൊക്കെ പ്രതിഫലമില്ലാത്ത സെക്രട്ടറിമാരാണെങ്കിൽ കെ.എഫ്.എയ്ക്ക് വൻതുക പ്രതിഫലം പറ്റുന്ന സെക്രട്ടറിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഗെയിമിന്റെ മാർക്കറ്റിംഗിലൂടെ സംഘടനയ്ക്ക് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മാതൃക പിൻപറ്റി പെയ്ഡ് സെക്രട്ടറിയെ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വരുമാനമുണ്ടാക്കുക എന്നതിനപ്പുറത്ത് കളിക്കും കളിക്കാർക്കും ആ വരുമാനം പ്രയോജനപ്പെടുത്താൻ കെ.എഫ്.എ തയ്യാറല്ല. ഉണ്ടാക്കുന്ന വരുമാനം എങ്ങോട്ടുപോകുന്നു എന്നും പുറത്താർക്കുമറിയില്ല.
2015ൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സാഫ് കപ്പ് അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റ് നടത്തിയിരുന്നു. ഇതിന്റെ ലാഭവിഹിതം എല്ലാ ജില്ലാ അസോസിയേഷനുകൾക്കും പങ്കുവയ്ക്കുമെന്നാണ് അന്ന് കെ.എഫ്.എ പറഞ്ഞിരുന്നത്. എന്നാൽ ആറുകൊല്ലം കഴിഞ്ഞിട്ടും ഇതിന്റെ കണക്കുകൾ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് സമർപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നല്ലേ ലാഭവിഹിതം പങ്കുവയ്ക്കൽ. ഒരു സ്വകാര്യ ഇവന്റ്മാനേജ്മെന്റ് കമ്പനിക്കാണ് സാഫ് കപ്പ് നടത്തിപ്പ് ആൾ ഇന്ത്യ ഫെഡറേഷൻ നൽകിയിരുന്നത്. ലക്ഷങ്ങളുടെ ലാഭമാണ് കണക്കിൽ പെടാതെ കിടക്കുന്നതെന്നാണ് അണിയറ സംസാരം.
കേരള പ്രിമിയർ ലീഗ് ഉൾപ്പടെയുള്ള മത്സരങ്ങളുടെ സ്പോൺസർഷിപ്പിലും ക്ളബ്,കോച്ചിംഗ് ലൈസൻസുകൾ നൽകുന്നതിലുമൊക്കെയായി വലിയ വരുമാനമാണ് കെ.എഫ്.എ സ്വന്തമാക്കുന്നത്. കളിക്കാരുടെ രജിസ്ട്രേഷനിൽ ഉൾപ്പടെ കാശ് കിട്ടുന്നത് അസോസിയേഷനാണ്. എന്നാൽ ചുങ്കപ്പിരിവുനടത്തുന്നതല്ലാതെ ഫുട്ബാളിന്റെ വളർച്ചയ്ക്ക് വേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാൻ കെ.എഫ്.തയ്യാറല്ല. അതേക്കുറിച്ച് നാളെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |