പത്തനംതിട്ട: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ഇന്നലെ മാത്രം 18 പേർ മരിച്ചു. പത്തനംതിട്ടയ്ക്ക് പുറമേ പാലക്കാട്, കോഴിക്കോട് ജില്ലകളിലും ദിവസേനയുടെ മരണ സംഖ്യ വർദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിലും ചൂണ്ടിക്കാട്ടി. മരണം കൂടുന്നത് പഠിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ പത്തനംതിട്ടയിലേക്ക് വിദഗ്ദ്ധ സംഘത്തെ അയയ്ക്കും.
ജില്ലയിലെ ഇതുവരെ കൊവിഡ് ബാധിച്ച് 230 പേർ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ ഒൗദ്യോഗിക കണക്ക്. എന്നാൽ, മറ്റ് രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് തൊട്ടുപിന്നാലെ മരിക്കുന്നത് ഒൗദ്യോഗിക കണക്കിൽ വരുന്നില്ല.
ഇന്നലെ മരിച്ചവരിൽ കൂടുതലും 65 വയസിന് മുകളിലുള്ളവരാണ്. 50 വയസിന് താഴെയുള്ള മൂന്ന് പേർ മരിച്ചു. അതേസമയം, ഇതുവരെ പൊതുവെയുള്ള മരണ നിരക്ക് മറ്റ് ജില്ലകളുമായി താരതമ്യം ചെയ്താൽ പത്തനംതിട്ടയിൽ കുറവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇന്നലെ 800 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.4 ശതമാനമായി താഴ്ന്നു. ജില്ലയുടെ ഇതുവരെയുള്ള പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമാണ്.
ഇതുവരെ മരിച്ചത് 230 പേർ
ഇന്നലെ മരിച്ചത് 18 പേർ
( മറ്റ് രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് തൊട്ടുപിന്നാലെ മരിക്കുന്നത് ഒൗദ്യോഗിക കണക്കിൽ വരുന്നില്ല )
ഇന്നലെ 800 പേർക്ക് കൊവിഡ്
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |