അടൂർ: ഏനാത്ത് കൈതപ്പറമ്പിൽ ചെറുമകന്റെ ക്രൂരമർദ്ദനത്തിനിരയായ ശോശാമ്മയുടെ (98) സംരക്ഷണച്ചുമതല മകൾ ഏറ്റെടുത്തു. വനിത കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ ഇന്നലെ രാവിലെ ശോശാമ്മയുടെ (98) വീട്ടിലെത്തി അവരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ് വി.എസ്. ആശ,ഏഴംകുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.എ.താജുദ്ദീൻ, ഏനാത്ത് സി.ഐ പി.എസ്. സുജിത് എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. ശോശാമ്മയ്ക്ക് ഒരു മകനും മകളുമാണുള്ളത്. ഏഴംകുളം കൈതപ്പറമ്പിലുള്ള മകന്റെ തിരുവിനാൽ പുത്തൻവീട്ടിലാണ് ശോശാമ്മ താമസിക്കുന്നത്. മകൻ നേരത്തെ മരിച്ചു. ചെറുമകൻ എബിൻ മാത്യു (31) മദ്യലഹരിയിൽ മുത്തശ്ശിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ എബിനെ ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ വനിതാകമ്മിഷൻ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ അടൂർ ഡിവൈ. എസ്. പിയോട് നിർദ്ദേശിച്ചു. അമ്മയെ സംരക്ഷിക്കാൻ താൻ തയ്യാറാണെന്ന് തൊടുവക്കാട് താമസിക്കുന്ന മകൾ റോസമ്മ അറിയിച്ചതോടെ മകൾക്കൊപ്പം അയയ്ക്കാൻ കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.
എബിനെ പൊലീസ് റാന്നി താലൂക്ക് ആശുപത്രിയിലെ ലഹരിചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ജില്ല സാമൂഹിക നീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം റോസമ്മയെ ഏറ്റെടുക്കുന്നതിന് അടൂർ മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും എത്തിയിരുന്നു.
"കൊവിഡ് സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. ആവശ്യമെങ്കിൽ ശോശാമ്മയ്ക്ക് പ്രത്യേകം താമസ സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കും. "
ഡോ. ഷാഹിദ കമാൽ
വനിത കമ്മിഷൻ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |