കൂടൽ: രാജഗിരിത്തോട്ടത്തിലെ 'മൂക്കോസ് ...' കേൾക്കുമ്പോൾ ഒരു അങ്കലാപ്പ് തോന്നാം, കണ്ടാലോ ഭീതിയും നിറയും. പൊടിപ്പും തൊങ്ങലും ചേർന്ന കഥയുടെ അകമ്പടിയുണ്ടെങ്കിൽ പേടിച്ചുവിറച്ചത് തന്നെ. എന്നാൽ 'മൂക്കോസി'നെ അത്ര ഭയപ്പെടേണ്ടതില്ലെന്ന് തോട്ടത്തിലെ തൊഴിലാളികൾ പറയും.
ഒരു കാലത്ത് റബർ ഷീറ്റുണങ്ങിയിരുന്ന പുകപ്പുരയാണിത്. എ.വി.ടി കമ്പനിയുടെ രാജഗിരി തോട്ടത്തിലെ പഴയ സ്‌മോക്ക് ഹൗസിനെ നാട്ടുകാരും തൊഴിലാളികളും വിളിക്കുന്ന പേരാണ് മൂക്കോസ്. 1947ന് മുൻപ് എസ്റ്റേറ്റ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. അന്ന് റബർ ഷീറ്റുകളും ഓട്ടുപാലും ഉണക്കുന്നതിനായി നിർമ്മിച്ച കെട്ടിടമാണിത്. ബ്രിട്ടീഷുകാർ പുകപ്പുരയെ സ്‌മോക്ക് ഹൗസ് എന്ന് വിളിച്ചപ്പോൾ അതുകേട്ടു തൊഴിലാളികളും നാട്ടുകാരും സ്‌മോക്ക് ഹൗസ് എന്ന് പറഞ്ഞെങ്കിലും പിൽക്കാലത്ത് ലോപിച്ചത് മൂക്കോസായി മാറി.
ഇന്നും മൂക്കോസ് എന്ന് പറഞ്ഞാലേ നാട്ടുകാർക്ക് ഈ പഴയ കെട്ടിടത്തെ ഓർമ്മ വരൂ. ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടത്തിലെ പുകപ്പുരയായും മസ്റ്ററായും ഉപയോഗിച്ചിരുന്ന ഇരുനിലകെട്ടിടം കാലപ്പഴക്കത്താൽ നശിച്ചു. മേൽക്കൂരയും ഭിത്തികളും നശിച്ച കെട്ടിടം കൂടൽ - പുന്നമൂട് രാജഗിരി റോഡരികിലാണ്. കാടുകയറിയ കെട്ടിടം പാമ്പുകളുടെയും കാട്ടുപന്നികളുടെയും താവളമായി. തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിരുന്ന ഓഫീസും രാവിലെ തൊഴിലാളികളെ എസ്റ്റേറ്റിലെ വിവിധജോലികൾക്കായി അയച്ചിരുന്ന മസ്റ്ററും ഇവിടെ പ്രവർത്തിച്ചിരുന്നു. ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഇന്നും മൂക്കോസ് ഇവിടെ അവശേഷിക്കുന്നു.
എ.വി.ടി കമ്പനിയുടെ രാജഗിരി തോട്ടത്തിലെ പഴയ സ്‌മോക്ക് ഹൗസിനെ നാട്ടുകാരും തൊഴിലാളികളും വിളിക്കുന്ന പേരാണ് മൂക്കോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |