കൊല്ലം: കുപ്പിവെള്ളം ഒപ്പം കരുതും പോലെ പ്രാണവായുവും ഹാൻഡ് ബാഗിൽ കൊണ്ടുനടക്കാം. ചൈനയിലുൾപ്പെടെ ലഭ്യമായ 'കുപ്പിവായു' ഇപ്പോൾ നാട്ടിലും കിട്ടും. കൊല്ലം അഞ്ചൽ അയിലറ ഉത്രംചിത്തിര വീട്ടിൽ ജിതുകൃഷ്ണയാണ് (32) അടിയന്തരഘട്ടങ്ങളിൽ ജീവൻ പിടിച്ചുനിറുത്താൻ പ്രാണവായുവിനെ കുപ്പിയിലാക്കുന്ന പദ്ധതിയുടെ അമരക്കാരൻ. ഓൺലൈനിൽ വിദേശിയെ വാങ്ങുന്നതിന്റെ പകുതിയിലും കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാർക്ക് വീട്ടിലെത്തിക്കും.
ഒമാനിലെ സ്വകാര്യ കമ്പനിയുടെ പർച്ചേസ് മാനേജരായി ചൈന സന്ദർശിച്ചപ്പോഴാണ് എയ്‌റോസോൾ എന്ന ഈ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കുന്നത്. കൊവിഡിനെ തുടർന്ന് ഒരുവർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ സ്വന്തം നാട്ടിൽ പ്ളാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ ആദ്യ പോക്കറ്റ് ക്യാൻ ബോട്ടിലിംഗ് പ്ലാന്റ് പൂയപ്പള്ളി അമ്പലംകുന്നിൽ നാലു മാസം മുമ്പ് പ്രവർത്തനം ആരംഭിച്ചു. അംഗീകൃത ഓക്സിജൻ വിതരണ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന പത്ത് ലിറ്ററിന്റെ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളിൽ നിന്ന് 150 മില്ലി ലിറ്ററിന്റെ ചെറുകുപ്പികളിലേക്കാണ് മെഷീൻ സഹായത്തോടെ നിറയ്ക്കുന്നത്. ഉപയോഗ ശേഷം ഗ്യാസ് സിലിണ്ടർ പോലെ വീണ്ടും നിറയ്ക്കാം.
'ഓക്സി ബൂസ്റ്റർ' എന്ന് പേരിട്ടു. സ്ഥാപനത്തിന് സർക്കാർ ലൈസൻസ് നേടി. മാർക്കറ്റിംഗ് സ്വന്തമായി നടക്കാതായപ്പോൾ പാലക്കാട്ടുള്ള ആയുർ മന്ത്രയ്ക്ക് വിതരണാവകാശം നൽകി. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ - ചാരിറ്റി സംഘടനകൾ എന്നിവയ്ക്ക് നേരിട്ട് വിതരണം ചെയ്യാൻ അവകാശം നിലനിറുത്തി. പ്രതിദിന ഉത്പാദനം 6,000 ബോട്ടിൽ (മൂന്ന് ഷിഫ്ടുകളിൽ).
സംരംഭത്തിന്റെ തുടക്കം മുതൽ ഒപ്പമുള്ള സോഫ്ട്‌വെയർ എൻജിനിയറായ ഭാര്യ മീനുവാണ് സഹായി. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഗൗരികൃഷ്ണ, എൽ.കെ.ജി വിദ്യാർത്ഥി നാഥിൻ കൃഷ്ണ എന്നിവരാണ് മക്കൾ.
എയ്റോസോൾ ടെക്നോളജി
ചെറിയ കുപ്പിയിൽ കൂടുതൽ അളവിൽ ഓക്സിജൻ നിറയ്ക്കുന്ന രീതിയാണിത്. ചൈനയിൽ നിന്ന് മെഷീൻ വാങ്ങാനാണ് ആദ്യം ചിന്തിച്ചത്. എന്നാൽ അറ്റകുറ്റപ്പണി ഇവിടെ ചെയ്യാനാകാത്തതിനാൽ ഉപേക്ഷിച്ചു. തുടർന്ന് മുംബയിലെ സുഹൃത്ത് വഴി അവിടത്തെ സ്ഥാപനത്തിൽ നിന്ന് മെഷീൻ നിർമ്മിച്ച് വാങ്ങി.
ബോട്ടിൽ പ്രവർത്തനം
മുകളിലെ അടപ്പ് തിരിച്ച് മാസ്കായി ഉപയോഗിക്കാം. അടപ്പിനൊപ്പമുള്ള നോബ് അമർത്തി ഓക്സിജൻ സ്വീകരിക്കാവുന്ന രീതിയിലാണ് രൂപകല്പന. പരമാവധി 225 തവണവരെ ശ്വാസം ഉള്ളിലേക്കെടുക്കാം. തുടർച്ചയായോ ഇടയ്ക്കിടയ്ക്ക് ആവശ്യമുള്ളപ്പോഴൊ അങ്ങനെ ചെയ്യാം.
30 ലക്ഷം
മെഷീൻ ഉൾപ്പെടെ പ്ളാന്റ് നിർമ്മാണച്ചെലവ്
650 രൂപ
ഒരു കുപ്പി പോക്കറ്റ് ഓക്സിജന്റെ വില (നിർമ്മാണച്ചെലവ് 400 രൂപ)
1500 രൂപ
ഓൺലൈനിൽ ചൈനീസ് കുപ്പി ഓക്സിജൻ വില
''
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കേരളത്തിൽ ഉറപ്പാക്കാനായാൽ വില കുറച്ച് നൽകാനാകും. ഡൽഹി ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻകിട കമ്പനികൾ സമീപിച്ചിട്ടുണ്ട്.
ജിതുകൃഷ്ണ,
സംരംഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |