മലപ്പുറം: സാധാരണക്കാരന്റെ ബഡ്ജറ്റും എസ്റ്റിമേറ്റുമെല്ലാം തകർത്ത് നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. മൺസൂൺ മഴയ്ക്ക് മുമ്പ് വീട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടവർ വില വർദ്ധനവിൽ വിയർക്കുകയാണ്.
ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ കാലയളവിനിടെ മാത്രം ഒരുചാക്ക് സിമന്റിന് അമ്പത് രൂപ വർദ്ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വർദ്ധനവ് 150 രൂപയോളമാണ്. 325 മുതൽ 350 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന സിമന്റിന് ഇപ്പോൾ 450 മുതൽ 500 രൂപ വരെയാണ്. കമ്പനികൾക്ക് അനുസരിച്ച് വിലയിൽ ചെറിയ മാറ്റങ്ങളുണ്ട്. മുൻനിര കമ്പനികളുടെ സിമന്റുകൾക്ക് അടിക്കടി വില കൂട്ടുകയാണ്. കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ 75 രൂപയാണ് വില. നേരത്തെ എട്ട് എം.എം കമ്പിക്ക് കിലോയ്ക്ക് 48 മുതൽ 55 രൂപ വരെയായിരുന്നു. 16 എം.എമ്മിന് പരമാവധി വില 54 രൂപയും. അനിയന്ത്രിതമായി വില കൂട്ടുന്ന സാഹചര്യമാണെന്ന് നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു.
ലോക്ക് ഡൗൺ പശ്ചാത്തലത്തിലും പ്രാദേശികമായി ലഭ്യമാവുന്ന ചെങ്കല്ല്, കരിങ്കല്ല്, മറ്റ് ക്രഷർ ഉത്പന്നങ്ങൾ എന്നിവയ്ക്ക് വലിയ വിലവർദ്ധനവില്ല. സിമന്റിന്റെയും കമ്പിയുടെയും വില വർദ്ധനവ് മൂലം മാത്രം എസ്റ്റിമേറ്റിനേക്കാൾ 20 ശതമാനത്തിന് മുകളിൽ ചെലവേറുന്നുണ്ട്. ഇതിനൊപ്പം പി.വി.സി ഉത്പന്നങ്ങളുടെ വില വർദ്ധനവ് കൂടിയായതോടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിന് ഭാരമേറുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അഞ്ച് പേരെ ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാമെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവോടെ പലരും നിർമ്മാണ പ്രവൃത്തികൾ പാതിയിൽ നിറുത്തി. മഴയ്ക്ക് മുമ്പേ അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവൃത്തികൾ മാത്രമാണിപ്പോൾ നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത ചെറുകിട കരാറുകാരും വില വർദ്ധനവ് മൂലം പണികൾ പൂർത്തിയാക്കാനാവാത്ത സ്ഥിതിയിലാണ്. ലോക്ക് ഡൗണിൽപ്പെട്ട് ബഡ്ജറ്റെല്ലാം താളംതെറ്റിയിരിക്കെ നിർമ്മാണ സാമഗ്രികളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുന്നത് സാധാരണക്കാരന് ഇരുട്ടടിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |