പുതുക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ പാലിയേക്കര ടോൾ പ്ലാസയിൽ സൗജന്യ ടാഗ് പുതുക്കാനാകാത്തതിൽ പ്രാദേശിക വാഹന ഉടമകൾക്ക് ദുരിതം. ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് അനുവദിച്ച യാത്രാസൗജന്യമാണ് ഇതോടെ തടസപ്പെട്ടത്.
പുതുക്കാനാകാതെ ടോൾപ്ലാസ കടക്കുന്ന വാഹന ഉടമകൾക്ക് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചെന്ന സന്ദേശം ലഭിക്കുമ്പോൾ മാത്രമാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് പാലിയേക്കരയിൽ ടോൾപിരിവ് നിറുത്തിവച്ചിരുന്നു. ഇത്തവണ ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ നടപ്പാക്കിയിട്ടും ടോൾപിരിവിന്റെ കാര്യത്തിൽ ഇളവു ലഭിച്ചില്ലെന്ന് വാഹന ഉടമകൾ പറയുന്നു.
മൂന്നു മാസം കൂടുമ്പോൾ പാസ് പുതുക്കണമെന്ന നിബന്ധനയ്ക്കെതിരെ വാഹന ഉടമകൾ പ്രതിഷേധിച്ചിരുന്നെങ്കിലും ദേശീയപാതാ അധികൃതരോ ടോൾ കമ്പനിയോ ചെവി കൊണ്ടിരുന്നില്ല.
വിനയായത്
മൂന്നു മാസം കൂടുമ്പോൾ പുതുക്കേണ്ട ഫാസ് ടാഗ് സൗകര്യമാണ് പ്രാദേശിക വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. വാഹന ഉടമയുടെ റസിഡൻസ് സർട്ടിഫിക്കറ്റ്, വാഹനത്തിന്റെ ആർ.സി ബുക്ക് എന്നിവ ഇതിനായി ഹാജരാക്കണം. ലോക്ഡൗൺ സാഹചര്യത്തിൽ പഞ്ചായത്തുകളിൽ നിന്ന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |