തിരുവനന്തപുരം: സി.പി.എം അംഗം എ. രാജയുടെ സത്യപ്രതിജ്ഞാ വാചകത്തിൽ സഗൗരവത്തിനു പകരമുള്ള തമിഴ് വാക്ക് ഉളമാറ് ഒഴിവാക്കിയ സംഭവത്തിൽ നിയമവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതനുസരിച്ച് തമിഴിൽ സത്യപ്രതിജ്ഞാ വാചകങ്ങൾ തയ്യാറാക്കിയത് നിയമവകുപ്പിലെ വിവർത്തന വിഭാഗമാണ്.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരംഗം പ്രധാന വാക്ക് ഉപേക്ഷിച്ച് സത്യവാചകം ചൊല്ലുന്നത്. നിയമവകുപ്പിന്റെ വിശദീകരണം സ്പീക്കർ എം.ബി. രാജേഷ് തേടി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ നിയമവകുപ്പ് സെക്രട്ടറി പി.കെ. അരവിന്ദ ബാബുവിന് കത്തയച്ചിട്ടുണ്ട്.
നിയമവകുപ്പിൽ ഒരു അണ്ടർ സെക്രട്ടറിക്കുകീഴിലുള്ള വിഭാഗമാണ് വിവർത്തനം കൈകാര്യം ചെയ്യുന്നത്. തമിഴിൽ ഡോക്ടറേറ്റുള്ള ഉദ്യോഗസ്ഥനും കൂട്ടത്തിലുണ്ട്.
ഡി.എം.കെയ്ക്കും
ഉളമാറ്
തമിഴ്നാട്ടിൽ സി.പി.എം, സി.പി.ഐ അംഗങ്ങൾക്കു പുറമേ ഡി.എം.കെ അംഗങ്ങളും സത്യവാചകം ചൊല്ലുന്നത് ഉളമാറ് (സഗൗരവം) പറഞ്ഞാണ്. സ്റ്റാലിൻ മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്തതും 'ഉളമാറ്' പറഞ്ഞ്. അണ്ണാദുരൈയാണ് (1967) ആദ്യമായി ഉളമാറ് പറഞ്ഞ് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രി. അതേസമയം അണ്ണാ ഡി.എം.കെയിൽ ഉളമാറ് നിർബന്ധമില്ല. എടപ്പാളി പളനിസാമിയും ഒ. പന്നീർശെൽവവും പ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. എന്നാൽ പാർട്ടി ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ മുനിസാമി ഉളമാറ് പ്രതിജ്ഞ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |