ബമാകോ: തടവിലാക്കിയ മാലി പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പട്ടാളം വിട്ടയച്ചെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനായ മേജർ ബാബാ സിസെ അറിയിച്ചു. രാജിവയ്ക്കാൻ സന്നദ്ധരായതിനെ തുടർന്നാണ് പ്രസിഡന്റ് ബാഹ് എൻതോയേയും പ്രധാനമന്ത്രി മുക്താർ ഔനേയും മോചിപ്പിച്ചതെന്നാണ് വിവരം.
മാലിയിൽ ജനകീയ സർക്കാരിനെ അട്ടിമറിച്ച് അധികാരം കൈക്കലാക്കിയ പട്ടാളനടപടിയെ അപലപിച്ച് ഐക്യാരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടക്കം വിവിധ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും മറ്റും മോചിപ്പിക്കണമെന്നും യു.എൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് പട്ടാള നേതാവ് കേണൽ അസീമി ഗോയ്തയുടെ നേതൃത്വത്തിൽ രാജ്യത്ത് പട്ടാള അട്ടിമറി നടക്കുന്നത്. പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിരോധമന്ത്രി എന്നിവരെയടക്കം നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രസിഡന്റ് ബാഹ് എൻതോ കഴിഞ്ഞ ദിവസം അസീമി ഗോയ്തക്ക് രാജി സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി മുക്താർ ഔനയെ പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് ശേഷമാണ് രാജി നൽകിയത്. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അസീമി പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |