ജനീവ: ഗാസയിൽ തുടർച്ചയായ 11 ദിവസം നടന്ന ഇസ്രയേൽ ആക്രമണങ്ങൾ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷ്ലെ. പാലസ്തീൻ വിഷയം ചർച്ച ചെയ്യുന്നതിനായി യു.എൻ മനുഷ്യാവകാശ ഉന്നതസമിതി വ്യാഴാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് മിഷേലിന്റെ പരാമർശം. യോഗം തള്ളിക്കളയാൻ ഇസ്രയേൽ സ്ഥാനപതി മീരവ് എയ്‌ലോൺ ഷഹാർ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
അതേസമയം, പോരാട്ടസമയത്ത് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ വിവേചനരഹിതമായ റോക്കറ്റ് ആക്രമണവും യുദ്ധനിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അവർ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം മരണസംഖ്യ ഉയരാൻ കാരണമായി. വിവേചനരഹിതമായ ആക്രമണമാണ് നടന്നത്.
ഗാസയിലെ ശൈഖ് ജർറാഹ് പ്രദേശത്ത് നിന്നുള്ള മാദ്ധ്യമപ്രവർത്തക ആക്രമണം സംബന്ധിച്ച വിവരണം നൽകി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 270 പാലസ്തീനികൾ മരിച്ചതായി മനുഷ്യാവകാശ കൗൺസിൽ കാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി. ഇതിൽ 68 പേരും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.
@ യോഗം ചേർന്നത് മുസ്ലിം രാജ്യങ്ങൾ ആവശ്യമുന്നയിച്ചിട്ട്
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ മുസ്‌ലിം രാജ്യങ്ങൾ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പ്രത്യേക സമ്മേളനം ചേർന്നത്. ഇസ്രയേൽ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരു സ്ഥിരം കമ്മിഷൻ രൂപവത്കരിക്കണമെന്ന പ്രമേയം ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി) യു.എന്നിൽ അവതരിപ്പിച്ചു.
@ നാണംകെട്ട നടപടിയെന്ന് നെതന്യാഹു
അതേസമയം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ഇസ്രയേൽ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു. ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ കടുത്ത ഇസ്രയേൽ വിരുദ്ധത ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തിൽ ഭീകരവാദം വളർത്തുന്നത് - നെതന്യാഹു കൂട്ടിച്ചേർത്തു.
@സ്വാഗതം ചെയ്ത് പാലസ്തീൻ
അതിനിടെ, യു.എന്‍ മനുഷ്യാവകാശ കൗൺസിലിന്റെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പാലസ്തീൻ രംഗത്തെത്തി. പാലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |