ദുബായ്: ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്ക് പങ്കാളിത്തം നൽകുമെന്നറിയിച്ച് യു.എ.ഇ. ബഹിരാകാശ സഞ്ചാരികളാകാൻ സ്വദേശി വനിതകൾക്കും കൂടുതൽ അവസരമൊരുക്കും. 2117ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും അവിടെ ചെറുനഗരം നിർമ്മിക്കാനുമുള്ള പദ്ധതിയുടെ ആസൂത്രണം യു.എ.യിൽ പുരോഗമിക്കുകയാണ്. അൽ അമൽ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണ് ലഭ്യമാകുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ അംബാസഡർ
ലാന നുസീബ വ്യക്തമാക്കി. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വർഷം ജൂലായ് 20ന് വിക്ഷേപിച്ച പേടകം ദൗത്യത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ട സ്വദേശി വനിതയായ നൂറ അൽ മത്റൂഷി പരിശീലനത്തിലാണ്.
അൽ അമൽ പദ്ധതി വിജയിക്കാനായി 200 സ്വദേശി യുവശാസ്ത്രജ്ഞർ 6 വർഷത്തിലേറെ പ്രയത്നിച്ചിരുന്നു. ബഹിരാകാശ വിവരങ്ങൾ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും പദ്ധതികളിൽ സഹകരിക്കാൻ അവർക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് ശാസ്ത്രസാങ്കേതിക സഹമന്ത്രിയും യു.എ.ഇ സ്പേസ് ഏജൻസി അദ്ധ്യക്ഷ സാറ അൽ അമീരി പറഞ്ഞു. യു.എ.യുടെ ചൊവ്വ പദ്ധതിയിൽ അമേരിക്കയും ദക്ഷിണകൊറിയയും സഹകരിക്കുന്നുണ്ട്.
@ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉത്പാദനം പ്രാദേശികമായി ആരംഭിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ഭാവി ദൗത്യങ്ങളിൽ മികവ് പ്രകടിപ്പിക്കുന്ന വിദേശികൾക്കും ഇതിൽ അവസരം ലഭിക്കും. പാഠ്യപദ്ധതികളിൽ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉൾപ്പെടുത്തി പ്രാഥമിക തലം മുതൽ ഉൾപ്പെടുത്താനും രാജ്യത്തിന് പദ്ധതിയുണ്ട്.
@സ്പേസ് ടൂറിസം,സ്പേസ് സ്റ്റേഷനുകൾ, സ്പേസ് മൈനിംഗ്, പുനഃസംസ്കരണ സംവിധാനങ്ങൾ, അക്കാഡമികൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ, പരിശീലന കേന്ദ്രങ്ങൾ, തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങളും ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |