കോട്ടയം: കൊവിഡിന്റെ പിടിയിൽപ്പെട്ട് ശ്വാസം മുട്ടുന്ന പന്തൽ വ്യവസായത്തെ രണ്ടു വർഷത്തേയ്ക്ക് വാഹന നികുതി ഒഴിവാക്കിയും ബാങ്ക് വായ്പയിൽ ഇളവു നൽകിയും സഹായിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖല പ്രസിഡൻ്റ് സുവർണ്ണ റെജിയും സെക്രട്ടറി പ്രിൻസ് മെറിസ്റ്റവും ആവശ്യപ്പെട്ടു. ഉത്സവങ്ങളും ആഘോഷങ്ങളും മുതൽ വിവാഹം വരെ ചെലവ് ചുരുക്കലിലേയ്‌ക്കു കടന്നതോടെ പന്തൽ വ്യവസായികളിൽ പലരും പ്രതിസന്ധിയിലാണ്.
ജില്ലയിൽ ഏകദേശം അറുനൂറോളം ആളുകളാണ് ഈ മേഖലയിലുള്ളത്. ഇവരെ ആശ്രയിച്ച് നാലായിരത്തോളം തൊഴിലാളികളും ഇവരുടെ കുടുംബാംഗങ്ങളും ഉണ്ട്. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. എല്ലാ നിലയിലും തകർന്ന പന്തൽ, അലങ്കാരം, ലൈറ്റ് & സൗണ്ട് മേഖലയെ സർക്കാർ സഹായിക്കണമെന്ന് മേഖല കമ്മറ്റി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അൽപം ആശ്വാസത്തോടെ വരുമാനം ലഭിച്ചിരുന്നു. ഈ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് ഉത്സവ - പള്ളി പെരുന്നാൾ സീസൺ പൂർണമായും തകർത്ത് കൊവിഡ് രണ്ടാം തരംഗം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |