തിരുവനന്തപുരം: യു.ഡി.എഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഇന്നലെ ചേർന്ന യു.ഡി.എഫ് ഏകോപന സമിതി യോഗം തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. ഊർജ്ജസ്വലനായ വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾ മുന്നണിക്ക് മുതൽക്കൂട്ടാവുമെന്ന് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ചെയർമാനായി രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്. ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ മുന്നണിക്ക് വലിയ ഗുണം ചെയ്തു.
ദയനീയ പരാജയമല്ലെന്ന് ഹസൻ
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് യു.ഡി.എഫ് പ്രാഥമിക വിലയിരുത്തൽ നടത്തി. വോട്ടിംഗ് ശതമാനം വച്ചു നോക്കുമ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായത് അത്യന്തം ദയനീയ പരാജയമല്ല.
2016-ലെ തിരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോൾ മൂന്നു ലക്ഷം വോട്ട് കൂടിയിട്ടുണ്ട്. 34 മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ നിയമസഭാസമ്മേളനം കഴിഞ്ഞശേഷം ഒരു ദിവസം നീണ്ടു നിൽക്കുന്ന വിശദമായ യോഗം ചേരുമെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |