കാഞ്ഞങ്ങാട്: ലോക്ക്ഡൗണിൽ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള സത്യവാങ്മൂലത്തിലെ ചില ആവശ്യങ്ങൾ ചിരിക്കുള്ള വകയാണ് പൊലീസിന്. കാഞ്ഞങ്ങാട് നഗരത്തിലെ വാഹന പരിശോധനയ്ക്കിടെ കണ്ട ഒരു സത്യവാങ് മൂലം വായിച്ചവർക്ക് മാത്രമല്ല കേട്ടവർക്കും ഒന്നൊന്നര ചിരിക്കുള്ള വക നൽകുന്നതായിരുന്നു.
'വല്യമ്മയുടെ വീട്ടിൽ ചക്ക പറിക്കാൻ പോകണ'മെന്നായിരുന്നു ഒരു യുവാവ് നൽകിയ സത്യവാങ്മൂലത്തിൽ. വെള്ളക്കടലാസിൽ സ്വയം എഴുതി സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന നിർദ്ദേശത്തെ ദുരുപയോഗം ചെയ്താണ് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. കല്യാണത്തിന് ഡ്രസ് എടുക്കണം, കേടായ ജ്യൂസ് മെഷീൻ നന്നാക്കണം, മുട്ട വാങ്ങണം തുടങ്ങി പഞ്ചായത്ത് വാർഡിലെ വളണ്ടിയർമാർക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് വിത്തുവാങ്ങാൻ ടൗണിൽ എത്തിയവരടക്കം ലോക്ക്ഡൗണിനെ ദുർബലമാക്കാൻ ഇറങ്ങുന്നവരും കൂട്ടത്തിലുണ്ട്.
90 ശതമാനം പേരും ഗുളിക വാങ്ങാനും ആശുപത്രിയിൽ പോകാനുമായാണ് എത്തുന്നത്. 2017ൽ ഡോക്ടറെ കണ്ട ശീട്ടുവരെ എടുത്താണ് ചില വിദ്വാന്മാർ നാടുകാണാൻ ഇറങ്ങുന്നത്. പുത്തൻ കാറിൽ ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിലേക്ക് പുറപ്പെട്ട ഒരു സംഘം സത്യവാങ്മൂലത്തിൽ എഴുതിയ സമയം ഉച്ചക്ക് 12.30 മുതൽ 4.30 വരെ. വീട്ടുസാധനങ്ങൾ വാങ്ങാൻ നാലു മണിക്കൂറാണ് സമയം എഴുതിയത്. രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുമണിവരെ റോഡിൽ പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസിനാകട്ടെ ചിലപ്പോഴൊക്കെ ഇത്തരക്കാർക്ക് മുമ്പിൽ ആത്മനിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |