തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങിവയ്ക്കാൻ ചരിത്രത്തിലാദ്യമായി വനിതാ അംഗം. മുൻ മന്ത്രിയും സി.പി.എമ്മിന്റെ പുതിയ നിയമസഭാകക്ഷി വിപ്പുമായ കെ.കെ. ശൈലജയ്ക്കാണ് നിയോഗം.
തിങ്കളാഴ്ച നന്ദി പ്രമേയം അവതരിപ്പിച്ചാണ് ശൈലജ ചർച്ച തുടങ്ങിവയ്ക്കുക. കഴിഞ്ഞ നിയമസഭയിൽ അഞ്ച് വർഷവും ഈ ദൗത്യം നിർവ്വഹിച്ചിരുന്നത് മുൻ മന്ത്രി എസ്. ശർമ്മയാണ്.
കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെയാരെയും പരിഗണിക്കേണ്ടെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ഉൾപ്പെടെയുള്ളവരെ ഇക്കുറി മാറ്റി നിറുത്തിയത്. അവരെ പാർട്ടി നിയമസഭാകക്ഷി വിപ്പായും മറ്റൊരു മുൻമന്ത്രി ടി.പി. രാമകൃഷ്ണനെ നിയമസഭാകക്ഷി സെക്രട്ടറിയായും സി.പി.എം നിശ്ചയിച്ചിരുന്നു.
ചരിത്രത്തിലാദ്യമായി മന്ത്രിസഭയിലേക്ക് രണ്ട് വനിതകളെ പരിഗണിച്ചത് ഒന്നാം പിണറായി മന്ത്രിസഭയിൽ സി.പി.എം ആയിരുന്നു. ഇക്കുറി രണ്ട് വനിതകളെ സി.പി.എമ്മും ഒരു വനിതയെ സി.പി.ഐയും മന്ത്രിമാരാക്കിയപ്പോൾ വനിതാപ്രാതിനിദ്ധ്യം ഇതാദ്യമായി മൂന്നായി. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |