കൊൽക്കത്ത: നാരദാ കൈക്കൂലിക്കേസിൽ അറസ്റ്റിലായ രണ്ട് തൃണമൂൽ മന്ത്രിമാരടക്കമുള്ള നാല് നേതാക്കൾക്ക് കൊൽക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, എം.എൽ.എ മദൻ മിത്ര, മുൻ മേയർ സോവൻ ചാറ്റർജി എന്നിവർക്കാണ് കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ജാമ്യം അനുവദിച്ചത്.
സി.ബി.ഐയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. രണ്ട് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് കെട്ടിവയ്ക്കണം. തൃണമൂൽ നേതാക്കൾ മാദ്ധ്യമങ്ങളെ കാണരുതെന്നും, വീഡിയോ കോൺഫറൻസിംഗ് മുഖേന അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
നിബന്ധനകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മേയ് 19 മുതൽ നാല് നേതാക്കളും വീട്ടുതടങ്കലിലായിരുന്നു. 2014 ലാണ് നാരദന്യൂസ് നടത്തിയ ഒളികാമറ ഓപ്പറേഷനിൽ തൃണമൂൽ നേതാക്കൾ കുടുങ്ങിയത്. അന്ന് നാല് നേതാക്കളും മമത മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |