കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് സ്‌കോളർഷിപ്പുകളിൽ മുസ്ലീങ്ങൾക്ക് 80 ശതമാനവും, ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കായി ബാക്കി 20 ശതമാനവും നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. സ്‌കോളർഷിപ്പുകൾ അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തിൽ വേർതിരിച്ച നടപടി നീതിയുക്തമല്ല. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായുള്ള അർഹത കണക്കിലെടുക്കാതെ, മുസ്ലീം വിഭാഗത്തിനു മാത്രം 80 ശതമാനം സ്കോളർഷിപ്പ് അനുവദിച്ചത് ഭരണഘടനാ വിരുദ്ധമാണ്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്ത്വങ്ങളും ന്യൂനപക്ഷ കമ്മിഷൻ നിയമങ്ങളും മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
മൂന്ന് സർക്കാർ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെരിറ്റ് സ്കോളർഷിപ്പ് തുല്യമായി വിതരണംചെയ്യാൻ സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പിന്നാക്കാവസ്ഥയുടെ പേരിൽ ഏതെങ്കിലുമൊരു സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ന്യൂനപക്ഷ കമ്മിഷന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഒരു സമുദായത്തിനു മാത്രമായി മുൻഗണന നൽകുന്നുവെന്നാരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് വിധി.
ന്യൂനപക്ഷ ജനസംഖ്യ 45.27%
(2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങൾ)
58.67% മുസ്ളീങ്ങൾ
40.6% ക്രിസ്ത്യാനികൾ
0.73% മറ്റുള്ളവർ
ഉത്തരവ് തെറ്റ്; അപ്പീൽ നൽകണം: മുസ്ളീം ലീഗ്
കൊച്ചി: കോടതി ഉത്തരവ് തെറ്റായിപ്പോയെന്നും സർക്കാർ അപ്പീൽ നൽകണമെന്നും മുസ്ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. നിലവിൽ മുസ്ളിം സമുദായത്തിനുള്ള ആനുകൂല്യം സച്ചാർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. തുടർന്ന് പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയത്. ഇത് 100 ശതമാനം മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്. അതിൽ 20% മറ്റുള്ളവരെ തിരുകിക്കയറ്റിയത് ഇടതുപക്ഷമാണ്. കോടതിയെ സമീപിക്കുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ നടപ്പാക്കണം: ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: വിധി ഉടൻ നടപ്പാക്കണമെന്നും ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും ചങ്ങനാശേരി അതിരൂപത. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനു പിന്നാലെ, ഇപ്പോഴത്തെ ഹൈക്കോടതി വിധിയും ഈ മേഖലയിലെ അനീതി പരിഹരിക്കുന്നതിന് നാന്ദി കുറിക്കും. 80:20 അനുപാതം നടപ്പാക്കിയതിലൂടെ മറ്റു ന്യൂനപക്ഷങ്ങൾക്കുണ്ടായ നഷ്ടം നികത്തണമെന്നും പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |