ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്റെ പ്രതിച്ഛായ നന്നാക്കുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്ത് മൂന്നു ശതമാനം പേരിൽ മാത്രമാണ് വാക്സിനേഷൻ നടന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വാക്സിനേഷന് വേഗത കൂട്ടിയില്ലെങ്കിൽ വൈറസിന് കൂടുതൽ വകഭേദം സംഭവിച്ച് മൂന്നാം തരംഗത്തിലൂടെ ഏറെ അപകടകാരിയാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
'നിലവിൽ മൂന്നു ശതമാനമാണ് രാജ്യത്തെ വാക്സിനേഷൻ. ഇത്തരത്തിൽ പോയാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് പിന്നാലെ മൂന്നാം തരംഗമുണ്ടാകും. രാജ്യത്ത് 97ശതമാനം ആളുകൾക്കും കൊവിഡ് ബാധിക്കും. പിന്നെ വാക്സിനേഷൻ കൊണ്ട് ഒരു കാര്യവുമില്ല. അതിനാൽ വാക്സിനേഷൻ നിരക്ക് കൂട്ടണം.
രാജ്യത്ത് കൊവിഡ് നേരിടാൻ പ്രത്യേക തന്ത്രങ്ങളൊന്നുമില്ല. പ്രധാനമന്ത്രി ഇവന്റ് മാനേജരെപ്പോലെ ഒരു സമയം ഒരു പരിപാടിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഒരു സമയത്ത് ഒരു വിഭാഗം ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന പരിപാടികൾ ആളുകളെ കൊല്ലുകയേയുള്ളൂ.
കൊവിഡിനെ തളച്ചിടുന്ന തന്ത്രമാണ് നടപ്പാക്കേണ്ടത്. വാക്സിൻ ക്ഷാമത്തിന് സംസ്ഥാനങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ല. വാക്സിൻ കയറ്റുമതി ചെയ്തത് സംസ്ഥാനങ്ങളല്ല. മറ്റൊരു ലോകത്ത് കഴിയുന്ന പ്രധാനമന്ത്രി വാക്സിൻ നയതന്ത്രം നടപ്പാക്കി. വാക്സിൻ സംഭരിക്കേണ്ട സമയത്ത് അവ കയറ്റുമതി ചെയ്തു.
മൂന്നാം തരംഗം ഒഴിവാക്കാനുള്ള നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. ആഘാതമേറ്റ അദ്ദേഹം ഭയചകിതനാണ്. നഷ്‌ടപ്പെട്ട പ്രതിച്ഛായ നന്നാക്കുന്ന തിരക്കിലാണ്. ആ പ്രതിച്ഛായ നശിച്ചു. പ്രതിച്ഛായയെക്കുറിച്ച് അസ്വസ്ഥനാകാതെ മുന്നിലുള്ള പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കണം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധയൂന്നണമെന്നും രാഹുൽ പറഞ്ഞു.
വാക്സിനേഷൻ ഡിസംബറിൽ പൂർത്തിയാകും: കേന്ദ്രം
രാജ്യത്തെ108 കോടി ജനങ്ങൾക്ക് വരുന്ന ഡിസംബറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുന്ന തരത്തിലുള്ള ബ്ളൂപ്രിന്റ് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
പെട്ടെന്ന് വാക്സിനേഷൻ നടപ്പാക്കിയ രാജ്യങ്ങളിൽ ഇന്ത്യ ലോകത്ത് യു.എസിന് പിന്നിൽ രണ്ടാമതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് 20 കോടി ഡോസ് വാക്സിൻ നൽകി. ഡിസംബറിനുള്ളിൽ 216 കോടി ഡോസ് കൂടി നൽകും.
രാഹുൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഞ്ചാബ് അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ 18 - 44 പ്രായക്കാർക്ക് അനുവദിച്ച ക്വാേട്ട ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |