ന്യൂഡൽഹി: പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനം തീർത്തും നിരാശാജനകമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വിവിധ മേഖലകളിലെ പുതിയ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. അതുണ്ടായില്ലെന്ന് മാത്രമല്ല കേന്ദ്ര സർക്കാരിനെ അകാരണമായി കുറ്റപ്പെടുത്തുക വഴി നയ പ്രഖ്യാപനത്തെ രാഷ്ട്രീയനയം പറയാനുള്ള ഇടമാക്കി മാറ്റുകയും ചെയ്തു. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയർത്തുകയാണ് ചെയ്തത്. ഇതിനെ സ്വാഗതം ചെയ്യാതെ കേന്ദ്രം ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. കേന്ദ്രാനുമതി ഇല്ലാതെ കിഫ്ബി വഴി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെഡറൽ തത്വങ്ങൾക്ക് അനുസൃതമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
കൊവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നിരിക്കെ ആരോഗ്യ നയത്തിൽ കാലാനുസൃതമായ മാറ്റം നയ പ്രഖ്യാപനത്തിൽ ഇല്ല.
കേരളത്തിലെ ആകെ കൊവിഡ് മരണം ഔദ്യോഗികമായി 8063 ആണെന്നിരിക്കെ മരണസംഖ്യ 6612 ആണെന്ന് ഗവർണറെ കൊണ്ട് പറയിച്ചത് ആരെ പറ്റിക്കാനാണെന്നും മന്ത്രി ചോദിച്ചു. വിജ്ഞാന സമ്പദ് വ്യവസ്ഥ, കർഷകരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന തുടങ്ങിയവ കേന്ദ്രനയം കടമെടുത്തതാണെന്ന് പറയാൻ സർക്കാർ തയ്യാറാകണം. ഇതെല്ലാം നടപ്പാക്കാൻ വിവിധ പദ്ധതികൾ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്. കൊവിഡിനെ തുടർന്ന് മടങ്ങിയെത്തിയ 14.01 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ നയം സർക്കാരിനില്ല. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരന്ത നിവാരണ നയം തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |