കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനായി പശ്ചിമ ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ, വെസ്റ്റ് മിഡ്നാപ്പൂർ ജില്ലയിലെ കലൈകുണ്ട എയർബേസിൽ പ്രധാനമന്ത്രിയും മമതയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി. നാശനഷ്ടങ്ങളെ സംബന്ധിച്ച റിപ്പോർട്ട് മമത, പ്രധാനമന്ത്രിക്ക് കൈമാറി.
ബംഗാൾ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും ബി.ജെ.പി വിമർശിച്ചു. യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിൽ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് മോദി കലൈകുണ്ടയിൽ എത്തിയത്.
സ്ഥലത്തുണ്ടായിട്ടും ബംഗാൾ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയില്ല. പ്രധാനമന്ത്രി, ഗവർണർ എന്നിവർ അരമണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരുന്നു. എന്നാൽ, മമത പെട്ടെന്നെത്തി കുറച്ച് കടലാസുകൾ പ്രധാനമന്ത്രിയെ ഏല്പിച്ച് തിരിച്ചുപോയെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ദുരന്ത സമയത്തും മമത രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശനമുയർന്നു. അവലോകന യോഗത്തിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ദുരിതാശ്വാസ പാക്കേജായി ആയിരം കോടി
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒഡിഷ, ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് ആയിരംകോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രം നൽകും.
ബംഗാളിൽ 15,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു. മൂന്നു ലക്ഷം വീടുകൾ തകർന്നു. മമത നേരത്തെ, ആയിരംകോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഒഡിഷയിലെ ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രി ബാലസോർ, ഭദ്രക് ജില്ലകളിലെ ദുരന്തമേഖലകളിലും വ്യോമനിരീക്ഷണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |