തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാൽ സത്യപ്രതിജ്ഞാ ദിവസം ഹാജരാകാതിരുന്ന മന്ത്രി വി. അബ്ദുറഹ്മാനും നെന്മാറയിൽ നിന്നുള്ള സി.പി.എം അംഗം കെ. ബാബുവും ഇന്നലെ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. സഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി ചേംബറിൽ സ്പീക്കറുടെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിയുടേത് ദൈവനാമത്തിലുള്ളതും ബാബുവിന്റേത് സഗൗരവ പ്രതിജ്ഞയുമായിരുന്നു.
ദേവികുളം അംഗം എ. രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ വേണ്ടി വന്നേക്കും. തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം സഗൗരവം എന്ന അർത്ഥം വരുന്ന തമിഴ്പദം ഉപയോഗിക്കാതിരുന്നതാണ് കാരണം. രാജയുടെ സത്യപ്രതിജ്ഞയിൽ പോരായ്മയുണ്ടോയെന്നത് നിയമവകുപ്പിന്റെ പരിശോധനയിലാണ്. അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമതീരുമാനം.
വടകര അംഗം കെ.കെ. രമ സത്യപ്രതിജ്ഞാ ദിവസം ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയതും തർക്കവിഷയമായെങ്കിലും സത്യപ്രതിജ്ഞയ്ക്ക് അപാകതയില്ല. ചട്ടലംഘന വിഷയമാണ് ഉയർത്തിക്കാട്ടുന്നത്. പ്രത്യേക ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്ന ചട്ടമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷമാകും തീരുമാനത്തിലെത്താൻ സാദ്ധ്യത. സഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് സമിതിയുടെ പരിശോധനയ്ക്കും വിട്ടേക്കാം.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടിക്കെതിരായ പ്രമേയം സഭ തിങ്കളാഴ്ച ശൂന്യവേളയിൽ പരിഗണിക്കും. രാവിലെ 9ന് ചോദ്യോത്തരവേള ഉണ്ടാകില്ല. അടിയന്തരപ്രമേയമുണ്ടെങ്കിൽ അത് കഴിഞ്ഞയുടനെ ആകും പ്രമേയമെടുക്കുക. അന്ന് ശ്രദ്ധക്ഷണിക്കലും ഉപക്ഷേപങ്ങളും ഒഴിവാക്കും. പ്രമേയത്തിന്മേൽ പ്രധാന കക്ഷിനേതാക്കൾ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |