പത്തനംതിട്ട : കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനോട് ആദിവാസി വിഭാഗങ്ങൾ വിമുഖത കാട്ടുന്നതായി അധികൃതർ. പലരും വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നതായി കണ്ടെത്തി. ജില്ലയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 1077 പേർക്ക് ഇതുവരെ വാക്സിൻ നൽകി. ആകെയുള്ള 4060 പേരിൽ നിന്നാണിത്. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ നൽകാനാണ് ശ്രമം. ചിലർ ആരോഗ്യ പ്രവർത്തകരുടെ മുമ്പിൽ പോലും എത്താറില്ല. ഇന്ന് കാണുന്നിടത്താകില്ല നാളെ അവരുള്ളത് എന്നതും ആരോഗ്യ വകുപ്പിനെ വട്ടം കറക്കുന്നുണ്ട്. എസ്.സി പ്രൊമോട്ടർമാരുടെ സഹായത്തോടെ വാക്സിൻ വിതരണം തുടരാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പതിനെട്ട് മുതൽ നാൽപ്പത്തിനാല് വയസു വരെയുള്ള 2007 പേരിൽ 255 പേർക്ക് മാത്രമേ വാക്സിൻ ഇതുവരെ നൽകിയിട്ടുള്ളു. സീതത്തോട് പഞ്ചായത്തിൽ 177 പേരിൽ പതിനൊന്ന് പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. കൊക്കാത്തോട് മേഖലയിലുള്ള ആദിവാസി വിഭാഗങ്ങളിൽ ഭൂരിഭാഗവും വാക്സിൻ എടുത്തിട്ടുണ്ട്. ഇവിടെയുള്ളവരിൽ കൊവിഡും സ്ഥിരീകരിച്ചിരുന്നു.
ആദിവാസി വിഭാഗങ്ങൾ വയസ്, ആകെ (വാക്സിനെടുത്തവർ)
18 മുതൽ 44വയസ് വരെ : 2007 ( 255)
45 മുതൽ : 2053 (841)
"ആദിവാസി വിഭാഗങ്ങളിലും എസ്.സി എസ്.ടി കോളനികളിലും വാക്സിൻ വിതരണം നടക്കുകയാണ്. ഇവർക്കാവശ്യമായ വാക്സിൻ നിലവിൽ സ്റ്റോക്കുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തും. ആദിവാസി വിഭാഗങ്ങളിൽ വാക്സിൻ വിതരണം നടത്താൻ എസ്.സി പ്രൊമോട്ടർമാരുടെ സഹായം ഉണ്ടാകും. "
ഡോ. എ.എൽ.ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |