തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായി.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആസൂത്രണബോർഡിൽ നേരത്തേ ഉപാദ്ധ്യക്ഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ച എം. രഘുനാഥനെ പരിഗണിക്കും. എം.എ. ബേബിയും സി. രവീന്ദ്രനാഥും വിദ്യാഭ്യാസമന്ത്രിമാരായിരിക്കെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എ. മണിറാമിനെ വ്യവസായമന്ത്രി പി. രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. കേരള സർവകലാശാലയിൽ ദീർഘകാലം സിൻഡിക്കേറ്റ് മെമ്പറായിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജാനെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാനും ധാരണയായി. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ പ്രൈവറ്റി സെക്രട്ടറിയായി ജോർജ്ജ് മാത്യുവിനെ നിയമിക്കും.നിലവിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻുമാണ്. ജോർജ് മാത്യു മുമ്പ് കൊട്ടാരക്കരയിൽ ബാലകൃഷ്ണ പിള്ളക്കെതിരേയും മത്സരിച്ചു പരാജയപ്പെട്ടിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. സജീവൻ പോയ സാഹചര്യത്തിൽ എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറിയായി സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈയെ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ഏതാനും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നേരത്തേ നിശ്ചയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |