തിരുവനന്തപുരം: അടുത്ത കെ.പി.സി.സി പ്രസിഡന്റ് ആരെന്ന അഭ്യൂഹങ്ങളും ആകാംക്ഷയും കോൺഗ്രസിൽ ശക്തമാകവേ, കെ. സുധാകരനെ പ്രസിഡന്റാക്കണമെന്ന വാദവുമായി ഇന്ദിരാഭവന് മുന്നിൽ ഒരു വിഭാഗത്തിന്റെ പ്രകടന നാടകം. ഇത് സുധാകരന് അവമതിപ്പുണ്ടാക്കാനുള്ള ചിലരുടെ നീക്കമെന്നാരോപിച്ച് സുധാകര ക്യാമ്പ് തള്ളിപ്പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള ചരടുവലികളുടെ ഭാഗമാണിതെന്നാണ് അവരുടെ സംശയം.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ അപമാനിച്ച് പുറത്താക്കിയെന്ന വികാരവുമായി നിൽക്കുന്ന രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്ക് കത്തയച്ചു. രണ്ട് ദിവസം മുമ്പാണ് കത്തയച്ചത്. എന്നാൽ രമേശുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇത് നിഷേധിക്കുന്നു.
തിരഞ്ഞെടുപ്പ് തോൽവിയുണ്ടായപ്പോൾ തന്നെ സ്ഥാനമൊഴിയാൻ തയാറായിരുന്നിട്ടും നേതാക്കളുടെ നിർബന്ധം കാരണമാണ് തുടർന്നത്. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളും തന്നെ മാറ്റുന്നുവെന്ന സൂചന തന്നില്ല. തോൽവിക്ക് ഒരുപാട് പേർക്ക് ഉത്തരവാദിത്തമുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയിൽ നന്നായി പ്രവർത്തിച്ചെന്ന് ബോദ്ധ്യമുണ്ട്. സർക്കാരിനെതിരെ ഇത്രയധികം അഴിമതി ആരോപണങ്ങളുയർത്തിയ പ്രതിപക്ഷനേതാവ് യു.ഡി.എഫിന്റെ സമീപകാല ചരിത്രത്തിലാദ്യമാണ്. അതിന് വേണ്ടത്ര സ്വീകാര്യത പാർട്ടിയിൽ നിന്ന് ലഭിച്ചില്ലെന്നും കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടിയെന്ന് അറിയുന്നു.
ഇന്ദിരാഭവന് മുന്നിൽ ഇന്നലെ യു.ഡി.എഫ് യോഗത്തിന് തൊട്ടുമുമ്പാണ് 'ഗ്രൂപ്പിസം അവസാനിപ്പിക്കുക, കെ. സുധാകരനെ വിളിച്ച് കോൺഗ്രസിനെ രക്ഷിക്കുക' എന്നെഴുതിയ ബാനറുമായി കുറച്ചുപേർ പ്രകടനം നടത്തിയത്. ഈരാറ്റുപേട്ടക്കാരെന്നാണ് ഇവർ വിശദീകരിച്ചത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടപ്പോൾ സുധാകരന്റെ പേഴ്സണൽസ്റ്റാഫിലെ രണ്ടുപേരെത്തി ഇവരോട് സംസാരിച്ചു. ഇത് ശരിയല്ലെന്ന് അവരോട് പറയുമ്പോഴേക്കും കാറിൽ കയറി പ്രതിഷേധക്കാർ സ്ഥലം വിട്ടു.
കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുള്ള സുധാകരനെതിരെ ഗ്രൂപ്പുകളുടെ പടനീക്കമായാണ് ഒരു വിഭാഗം ഇതിനെ വ്യാഖ്യാനിക്കുന്നത്. ഹൈക്കമാൻഡിനെ മാറ്റിച്ചിന്തിപ്പിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. അതിനിടെ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ചർച്ചയിലുണ്ട്. കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ബെന്നി ബെഹനാൻ, കെ.വി. തോമസ് തുടങ്ങിയ പേരുകളെല്ലാം അന്തരീക്ഷത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |