കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയത് കേരളത്തിലേക്കുള്ള പച്ചക്കറി നീക്കത്തെ ബാധിച്ചു. ഇതേതുടർന്ന് എറണാകുളം ജില്ലയിലേക്ക് നാലു ദിവസം ചരക്കെത്തിയില്ല. ഏജന്റുമാർ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച സാധനങ്ങളാണ് ഇപ്പോൾ ഇവിടെയെത്തുന്നത്. 24 വരെയായിരുന്നു തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ.പിന്നീട് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇതോടെ അവിടെയുള്ള പച്ചക്കറി ചന്തകളെല്ലാം അടച്ചു. ആദ്യം ശനി,ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒന്ന്, പന്ത്രണ്ട്, രാവിലെ പത്ത് വരെ എന്നിങ്ങനെ സമയം വെട്ടിക്കുറച്ചതാണ് പ്രശ്നമായത്.
കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ കേരളത്തിലെ പച്ചക്കറി വ്യാപാരികൾ തമിഴ്നാട് യാത്ര ഒഴിവാക്കിയിരിക്കുകയാണ്.ഏജന്റുമാർ വഴിയാണ് ഇടപാടുകൾ. രാവിലെ പത്തിന് മുമ്പ് ലോഡ് കയറ്റി അയയ്ക്കുന്നത് അസാദ്ധ്യമായതിനാൽ ഇപ്പോൾ തോട്ടങ്ങളിൽ നിന്നാണ് സാധനങ്ങളെടുക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. വിവാഹങ്ങളോ ഹോട്ടലുകളോ കാറ്ററിംഗോ ഇല്ലാത്തതിനാൽ പച്ചക്കറിക്ക് ആവശ്യക്കാർ കുറവാണ് . അതിനാൽ ദൗർലഭ്യം ഉണ്ടായതുമില്ല.
നാടൻ പച്ചക്കറിയുമില്ല
ചേന,മത്തങ്ങ,പടവലങ്ങ,പച്ചമുളക് എന്നിങ്ങനെ ധാരാളം നാടൻ സാധനങ്ങൾ നേരത്തെ വിപണിയിലെത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ നാടൻ പച്ചക്കറികൾ കണികാണാൻ പോലും ഇല്ലാതായി.
ബീൻസ് @ 80
ബീൻസ്,ക്യാരറ്റ്,വെണ്ടയ്ക്ക,സവാള എന്നിങ്ങനെ ചുരുക്കം ഇനങ്ങളൊഴിച്ചാൽ പച്ചക്കറിക്ക് പൊതുവേ വിലക്കുറവാണ്. 60 രൂപയായിരുന്ന ബീൻസിന്റെ വില 80ലെത്തി. വെണ്ടയ്ക്ക 20ൽ നിന്ന് 40 ലേക്കും ക്യാരറ്റ് 22ൽ നിന്ന് 40 ലും സവാള 22 ൽ നിന്ന് 30 ലേക്കുമെത്തി. .
വില്പന വെറും 30 %
തമിഴ്നാട്ടിൽ നിന്ന് നിത്യേന 20 ലോഡ് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴ് ലോറിയാണെത്തുന്നത്. വഴിവാണിഭക്കാർ ഇല്ലാത്തതിനാൽ 30 ശതമാനം കച്ചവടം നഷ്‌ടമായി. നേരത്തെ ഒരു ചാക്ക് സാധനമെടുത്തിരുന്ന ചില്ലറ കച്ചവടക്കാർ അതു പത്തു കിലോയായി കുറച്ചു. ലോക്ക്ഡൗണായതിനാൽ മാർക്കറ്റിൽ ആളില്ല.രാവിലെ പത്തു മണിക്കുള്ളിൽ കച്ചവടം അവസാനിക്കും. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ തുടക്കത്തിൽ കടകൾ ഏതൊക്കെ ദിവസം തുറക്കുമെന്ന ആശയക്കുഴപ്പത്തെ തുടർന്ന് ഒരു ദിവസത്തെ ചരക്ക് മുഴുവൻ ചീഞ്ഞുനശിച്ചു. ഈവകയിൽ കച്ചവടക്കാർക്ക് കനത്ത നഷ്‌ടം സംഭവിച്ചു
എൻ.എച്ച്.ഷമീദ്
എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |