മാള: മുൻ പരിചയമില്ലാതെ പെറ്റിയടിക്കാൻ ഇറങ്ങിത്തിരിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സമ്മർദ്ദത്തിലാക്കാനും ശുപാർശകൾ. കൊവിഡ് പ്രതിരോധ മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും നിയോഗിക്കപ്പെട്ടവരാണ് പലപ്പോഴും ശുപാർശകളിൽ നട്ടം തിരിയുന്നത്. നിയമം ലംഘിക്കുമ്പോൾ താക്കീത് നൽകുകയും പിഴ ഒടുക്കുകയുമാണ് ചെയ്യുന്നത്. നിയമ ലംഘനത്തിന്റെ അവസ്ഥയനുസരിച്ച് ശരാശരി 50 ശതമാനം പേരിൽ നിന്ന് പിഴ ചുമത്താറുണ്ട്.
നിരവധി അദ്ധ്യാപികമാരാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരായി സേവനം ചെയ്യുന്നത്. അവർക്ക് രണ്ട് നിലയിലുള്ള സമ്മർദ്ദമാണ് ഉണ്ടാകുന്നത്. ഒരു വശത്ത് കേസുകൾ പിടിക്കാനും നിയമ ലംഘനം തടയാനും സമ്മർദ്ദം. മറുവശത്ത് കേസ് പിടിക്കുമ്പോൾ അത് ആർക്കെതിരെയാണോ അവർക്ക് വേണ്ടിയുള്ള ശാപാർശകളും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വരെ ഇത്തരക്കാർക്കായി ശുപാർശകളുമായി വിളിക്കുന്നുണ്ട്.
നിയമ ലംഘനങ്ങൾക്ക് എതിരെ പിഴ ചുമത്തുമ്പോഴാണ് സമ്മർദ്ദം ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ എല്ലാം താക്കീതിലൊതുക്കിയതിനാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും 40 കേസുകൾ വരെ കണ്ടെത്താറുണ്ടെന്നും സെക്റ്ററൽ മജിസ്‌ട്രേറ്റായി സേവനം ചെയ്ത അദ്ധ്യാപിക കേരള കൗമുദിയോട് പറഞ്ഞു. എന്നാൽ ഇന്ന് പിഴ ചുമത്തുന്ന കേസുകളാണ് ഏറെ. ഓരോ പഞ്ചായത്തിനും ചുമതലയുള്ള സെക്റ്ററൽ മജിസ്‌ട്രേറ്റുമാരുണ്ട്. എൽ.പി, യു.പി വിഭാഗം അദ്ധ്യാപകരും മറ്റ് ക്ലറിക്കൽ ജീവനക്കാരുമാണ് പൊലീസിന്റെ സുരക്ഷയോടെ സേവനം ചെയ്യുന്നത്. പല ശുപാർശകൾക്കും മുന്നിൽ നിസഹായാവസ്ഥയിലാണ് ഇവരിൽ പലരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ നടപടികൾ ഫലം കാണുന്നുമുണ്ട്.
രാവിലെ മുതൽ ജോലി ചെയ്യുന്നതിനിടയിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോഴാണ് കൂടുതൽ ശുപാർശകൾ ഉണ്ടാകുന്നത്. പരമാവധി താക്കീത് നൽകുകയാണ് പതിവ്. നിയമം ലംഘിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളും പൊതുപ്രവർത്തകരും വിവരം നൽകാറുണ്ട്. എന്നാൽ ചില പരാതികൾ സൂക്ഷിക്കേണ്ടത് തന്നെയാണ്, പിന്നാലെ ശുപാർശയും വരും.
അദ്ധ്യാപിക, സെക്ടറൽ മജിസ്‌ട്രേറ്റ്
ഏജീസ് ഓഫീസിന് മുമ്പിൽ ഡി.സി.സി ധർണ
തൃശൂർ: ലക്ഷദ്വീപിലെ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കുക, ആർ.എസ്.എസ് ഏജന്റായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഏജീസ് ഓഫീസിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
പ്രതീകാത്മകമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ മുഖംമൂടി ധരിച്ച് ഇരുകൈകളും ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു സമരം. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, ജോൺ ഡാനിയേൽ, അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവി ജോസ് താണിക്കൽ, ബൈജു വർഗീസ്, സജിപോൾ മാടശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജോ ജോർജ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമര പരിപാടി നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |