കേരളത്തിലെ തലയെടുപ്പുള്ള മാദ്ധ്യമ പ്രവർത്തകനായ കെ.ജി.പരമേശ്വരൻ നായർ നവതിയിലേക്ക്...
ഡി. ബാബുപോൾ ധനകാര്യ സെക്രട്ടറിയായിരിക്കുന്ന കാലം.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന ഒരു വിവരം കേരളകൗമുദി ലേഖകൻ കെ.ജി.പരമേശ്വരൻ നായർക്കു ലഭിച്ചു. മന്ത്രിയോട് തിരക്കിയപ്പോൾ അങ്ങനെ ഒരു പ്രശ്നമേയില്ലെന്നായിരുന്നു മറുപടി. കെ.ജി. സെക്രട്ടേറിയറ്റിലെത്തി ധനകാര്യ സെക്രട്ടറി ബാബുപോളിനെ കണ്ടു. കുശല സംഭാഷണങ്ങൾക്കിടയിൽ ഈ വിഷയം എടുത്തിട്ടു. ബാബുപോൾ വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. വർത്തമാനം പറഞ്ഞിരുന്ന കെ.ജി ഒന്നും കുറിച്ചെടുക്കാതിരുന്നപ്പോൾ വാർത്തയാക്കാനായിരിക്കില്ലെന്ന് ബാബുപോൾ കരുതി. എന്നാൽ അടുത്തദിവസം കേരളകൗമുദിയുടെ ഒന്നാം പേജിലെ മുഖ്യവാർത്തകളിലൊന്ന് കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്നതായിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസം ചരിത്രത്തിലാദ്യമായി ട്രഷറി പേമെന്റുകളിൽ സർക്കാർ നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തു.
എക്സ്ക്ളൂസീവ് റിപ്പോർട്ടുകൾ
സംസ്ഥാനത്ത് പ്രീഡിഗ്രി ബോർഡ് രൂപീകരിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം കെ.ജി.യുടെ എക്സ്ക്ളൂസീവ് റിപ്പോർട്ടായിരുന്നു. മന്ത്രിസഭാ യോഗം കഴിഞ്ഞ് അടുപ്പമുള്ള മന്ത്രിമാരിൽ ഒന്നു രണ്ടുപേരെ വിളിച്ചു. നേരത്തെയിറങ്ങിയെന്നൊക്കെയുള്ള മറുപടിയാണ് ലഭിച്ചത്. ഒടുവിൽ മന്ത്രിയായ എം. കമലത്തെ വിളിച്ചിട്ട് തീരുമാനം എടുത്തോയെന്ന് യെസ് ഓർ നോ പറഞ്ഞാൽ മതിയെന്ന് ആവശ്യപ്പെട്ടു. കമലം യെസ് എന്ന് സമ്മതിച്ചപ്പോൾ പിന്നീട് വലിയ വിവാദങ്ങളിലേക്ക് കടന്ന പ്രീഡിഗ്രി ബോർഡ് രൂപീകരണ വാർത്ത അടുത്ത ദിവസത്തെ കേരളകൗമുദിയിൽ മുഖ്യവാർത്തയായി. ഇങ്ങനെ വ്യത്യസ്തങ്ങളായ വാർത്തകളുമായി മൂന്നരപ്പതിറ്റാണ്ടോളം കെ.ജി.പരമേശ്വരൻനായർ എന്ന ബൈലൈൻ (പേര് വച്ചെഴുതുന്ന റിപ്പോർട്ട് ) കേരളകൗമുദിയിൽ നിറഞ്ഞുനിന്നു. കെ.ജി.എന്ന ചുരുക്കപ്പേരിൽ പരമേശ്വരൻനായർ കേരളത്തിലെ തലയെടുപ്പുള്ള പത്രപ്രവർത്തകനായി മാറി. റിട്ടയർമെന്റിനുശേഷം കോളമിസ്റ്റായി ഇന്നും തുടരുന്ന കെ.ജിക്ക് നവതിയാകുന്നു. നാളെ മേയ് 31 ന് തൊണ്ണൂറ് വയസ് തികയുകയാണ്. തിരുവോണമാണ് നക്ഷത്രം. ജൂൺ അഞ്ചിനാണ് ഡേറ്റ് ഓഫ് ബർത്ത്.
നിയമസഭാ റിപ്പോർട്ടിംഗ്
കേരള നിയമസഭയുടെ ചരിത്രം കണ്ണുമടച്ച് കെ.ജി.പറയും 35 വർഷം നീണ്ട കെ.ജി.യുടെ സഭാ റിപ്പോർട്ടിംഗിനെ രാഷ്ട്രപതി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.ജി.യുടെ കേരള നിയമസഭ ചരിത്രവും ധർമ്മവും" എന്ന പുസ്തകം നാലാം പതിപ്പിലെത്തിയിരിക്കുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഒരു ഇലയനങ്ങിയാൽ കെ.ജി.അറിയുമായിരുന്നുവെന്ന് പബ്ളിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായി വിരമിച്ച പ്രമുഖ എഴുത്തുകാരൻ മഹാദേവൻ തമ്പി പറയുന്നു. ''ഡഫേദാർ മുതൽ മുഖ്യമന്ത്രിവരെയുള്ളവരുമായി കെ.ജി ബന്ധം സ്ഥാപിച്ചിരുന്നു. എന്നും രാത്രി എട്ടു മണിക്കു മുമ്പ് സെക്രട്ടേറിയറ്റിൽ ആ ദിവസം എന്തു നടന്നുവെന്ന് കെ. ജി അറിഞ്ഞിരുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. വൈകുന്നേരത്തിനുള്ളിൽ മുഴുവൻ മന്ത്രിമാരുടെയും ഓഫീസിൽ വിളിച്ചിരിക്കും. ശമ്പളക്കമ്മീഷൻ റിപ്പോർട്ടുകൾ ചോർത്തിയടിക്കുന്നത് അന്ന് കേരളകൗമുദിയുടെ കുത്തകയായിരുന്നു. ഇന്നത്തെപ്പോലെ പത്രലേഖകർക്ക് വാഹനസൗകര്യങ്ങളോ , മൊബൈൽഫോണോ ഒന്നുമില്ലാത്ത ഒരു കാലത്താണ് കെ.ജിയൊക്കെ പത്രപ്രർത്തനത്തിൽ തിളങ്ങി നിന്നത്.""തമ്പി വിശദീകരിച്ചു.
മാർഗം അന്നും ഇന്നും ഒന്ന്
വാർത്തകൾ, പ്രത്യേകിച്ചും എക്സ്ക്ളൂസീവ് റിപ്പോർട്ടുകൾ ലഭിക്കാൻ അന്നും ഇന്നും ഒരു വഴിയേയുള്ളുവെന്ന് കെ.ജി.പറയുന്നു. അത് കോൺടാക്ടാണ്. റിപ്പോർട്ടർമാർ ഭരണസിരാകേന്ദ്രത്തിലിരിക്കുന്നവരുമായി നല്ല ബന്ധം ഉണ്ടാക്കണം. ഉദ്യോഗസ്ഥരുമായും ചങ്ങാത്തം ഉണ്ടാക്കണം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി അടുപ്പം സൃഷ്ടിക്കണം. അവരെ നേരിൽപ്പോയി കാണണം. വാർത്തയ്ക്കുവേണ്ടി മാത്രമാകരുത് ആ സന്ദർശനം. സൗഹൃദം വളർത്തിയെടുക്കുന്നതിന് ഈ അടുപ്പം വഴിതെളിക്കും. അവരിൽ നമ്മളെക്കുറിച്ച് ഒരു മതിപ്പും വിശ്വാസ്യതയും സൃഷ്ടിക്കണം. ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടിവരെ വിവിധ മുഖ്യമന്ത്രിമാർ, ബേബിജോണിനെപ്പോലുള്ള മന്ത്രിമാർ ഇവരെല്ലാമടങ്ങുന്ന വിവിധ കാലഘട്ടങ്ങൾ .പലപ്പോഴും മന്ത്രിമാർ വാർത്തകൾ വിളിച്ചു നൽകിയിട്ടുണ്ടെന്ന് കെ.ജി പറയുന്നു. അന്ന് ഇടതുമുന്നണിയോഗമൊക്കെ ചേർന്നാൽ സി.പി.എമ്മുകാർ ഒന്നും പറയില്ല.എന്നാൽ കെ.ജിക്ക് കൃത്യമായി വാർത്തകൾ കിട്ടും. മന്ത്രി ബേബിജോൺ യോഗം കഴിഞ്ഞ് ഇറങ്ങിയെന്ന് അറിഞ്ഞാലുടൻ കെ.ജി വിളിക്കും. ബേബി ജോൺ ഒരിക്കലും കെ.ജി.യെ നിരാശപ്പെടുത്തിയിട്ടില്ല.
ഡയറക്ട് റിക്രൂട്ട്മെന്റ്
1963 ആഗസ്റ്റ് എട്ടിനാണ് കെ.ജി കേരളകൗമുദിയിൽ റിപ്പോർട്ടറായി നിയമിതനാകുന്നത്. ഡയറക്ട് റിക്രൂട്ട്മെന്റായിരുന്നു. അപേക്ഷ നൽകിയിട്ടോ അഭിമുഖം നടത്തിയിട്ടോ ആയിരുന്നില്ല ആ നിയമനം. തിരുവനന്തപുരം ബ്യൂറോയിൽ കെ.വിജയരാഘവനെ സഹായിക്കുകയെന്നതായിരുന്നു ആദ്യ ദൗത്യം. പത്രാധിപർ കെ.സുകുമാരനുള്ള കാലമാണ്. എം.എസ്.മണിയാണ് എന്നെ അപ്പോയിന്റ് ചെയ്തത്. ആ തലമുറകളുടെ മാത്രമല്ല വിരമിച്ചശേഷവും കേരളകൗമുദി കുടുംബത്തിന്റെ സ്നേഹം ഇന്നത്തെ ചീഫ് എഡിറ്റർ ദീപുരവിയിലൂടെ തുടരുന്നുണ്ട്." - സന്തോഷത്തോടെ കെ.ജി.പറയുന്നു.
സിനിമാ മോഹം
ജീവിതത്തിൽ പത്രപ്രവർത്തകനാവുകയെന്നത് കെ.ജിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നില്ല. സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരം തൃക്കണ്ണാപുരമാണ് സ്വദേശം.അനശ്വരനായ നടൻ സത്യൻ നാട്ടുകാരനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കോളേജിലെ അഭിനയ മത്സരത്തിൽ ബെസ്റ്റ് ആക്ടറായെങ്കിലും സിനിമയിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. പി.സുബ്രഹ്മണ്യത്തിന്റെ 'ക്രിസ്മസ് രാത്രി", മധു നിർമ്മിച്ച 'ധീരസമീരെ യമുനാതീരെ "എന്നീ രണ്ട് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചുവെന്ന് മാത്രം. കോളേജിൽ നിന്നിറങ്ങി കൂട്ടുകാരുമൊത്ത് പ്രൊഫഷണൽ നാടക സമിതിയൊക്കെ ഉണ്ടാക്കിയെങ്കിലും വിജയിച്ചില്ല. സാഹിത്യകാരനും ലോട്ടറി ഡയറക്ടറുമായിരുന്ന കെ.എസ്. കൃഷ്ണനാണ് കെ.ജിയെ ആർ.എസ്.പിയുടെ മുഖപത്രമായ കൗമുദിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കെ.ബാലകൃഷ്ണനായിരുന്നു പത്രാധിപർ.വാർത്താ ഏജൻസി കോപ്പികൾ തർജ്ജിമ ചെയ്യുകയെന്നതായിരുന്നു ആദ്യത്തെ ജോലി. പരിഭാഷപ്പെടുത്തിയ കോപ്പികളിലൊന്ന് ബാലകൃഷ്ണൻ വായിച്ചിട്ട് 'ദിസ് ബോയി ഈസ് എ പ്രോമിസിംഗ് വൺ" എന്ന് അഭിപ്രായപ്പെട്ടത് ഇന്നും ഓർക്കുന്നുണ്ട്. അവിടെ ഡെസ്ക്കിലും റിപ്പോർട്ടിംഗിലുമായി ഒരു വർഷത്തോളം പ്രവർത്തിച്ചു. അന്ന് കെ.ബാലകൃഷ്ണൻ നൽകിയ ഉപദേശം നന്നായി വായിക്കണമെന്നും ,റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ മറ്റു പത്രങ്ങൾ എങ്ങനെ നൽകിയെന്ന് നന്നായി വായിച്ചു മനസിലാക്കണമെന്നുമായിരുന്നു.
കരടിയുടെ കുരുതി
കേരളകൗമുദിയിൽ
വന്നപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്തത് മൃഗശാല കാണാനെത്തിയ ഒരു കുടുംബത്തിന്റെ കൈകളിൽ നിന്ന് കരടിക്കൂട്ടിലേക്ക് വീണു കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ ദാരുണമരണമായിരുന്നു. കരടിയെ കാണിക്കാനായി അമ്മ ഒക്കത്തിരുന്ന കുഞ്ഞിനെ താഴേക്ക് നീട്ടി,നീട്ടി അബദ്ധത്തിൽ കൂട്ടിൽ വീഴുകയായിരുന്നു.കെ.ജി ചെന്നപ്പോൾ ആ കുഞ്ഞിനെ ഭക്ഷിക്കുന്ന കരടിയെയാണ് കണ്ടത്.മനുഷ്യരക്തം ആദ്യമായി രുചിച്ച കരടിയും നെഞ്ച് തകർന്ന അമ്മയുമെന്നായിരുന്നു ആ വാർത്തയുടെ തുടക്കം. മറ്റൊരു വാർത്ത ലഭിച്ചത് ഇങ്ങനെ- ഒരു ദിവസം ബ്യൂറോയിലിരിക്കുമ്പോൾ ഭ്രാന്തനെപ്പോലെ ഒരാൾ കയറിവന്നു. കണ്ണാശുപത്രിയിൽ തന്റെ ഭാര്യയുടെ കണ്ണ് മാറി ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു അയാൾ പറഞ്ഞത്. കെ.ജി. അന്വേഷിച്ചപ്പോൾ സത്യമായിരുന്നു.അടുത്ത ദിവസം കേരളകൗമുദിയിൽ മാത്രമായി ആ വാർത്തവന്നു.ആരോഗ്യമന്ത്രി വക്കം പുരുഷോത്തമൻ പത്രസമ്മേളനം നടത്തി ആ വാർത്തയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത വിവരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരവും നൽകി.
മന്ത്രിയുടെ മരണം
ദീർഘകാലഘട്ടത്തിൽ ഇങ്ങനെ പങ്കുവയ്ക്കാൻ കെ.ജി.ക്ക് ഏറെ ഓർമ്മകളുണ്ട്. വേദനാകരമായ ഓർമ്മകൾ ഉണ്ടോയെന്ന ചോദ്യത്തിന് കെ.ജി.യുടെ മറുപടി ഇങ്ങനെയായിരുന്നു.
സഭയിൽ വച്ച് ധനകാര്യമന്ത്രി കെ.ടി.ജോർജ് കുഴഞ്ഞുവീണു മരിച്ച സംഭവമായിരുന്നു അത്.1972 ഏപ്രിൽ മൂന്നിനായിരുന്നു. മുഖ്യമന്ത്രി അച്യുതമേനോൻ കഴിഞ്ഞാൽ മന്ത്രിസഭയിലെ ഏറ്റവും കുലീനമുഖമായിരുന്നു ജോർജിന്റേത്. സീറോ അവറിൽ ഒരു ചായകുടിക്കാൻ ഞാനും 'ഹിന്ദു"വിലെ കൃഷ്ണമൂർത്തിയും ഇറങ്ങിച്ചെന്നതാണ്. അപ്പോൾ കാന്റീനിൽനിന്ന് കെ.ടി.ജോർജ് ചായകുടിച്ച് പുറത്തേക്കിറങ്ങിവരികയായിരുന്നു ധനകാര്യ ബിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ചുറ്റുമുള്ളവരോട് തമാശകളൊക്കെപ്പറഞ്ഞ് പൊട്ടിച്ചിരിച്ച് ആകെ റിലാക്സ്ഡ് മൂഡിലായിരുന്നു. സഭയ്ക്കു പുറത്തെ ഹാളിലേക്കിറങ്ങിയ മന്ത്രിയോട് ഞാൻ ചോദിച്ചു. ''സീറോ അവർ തീരാറായി.ബിൽ അവതരിപ്പിക്കാനായി പോകാൻ സമയമായില്ലേ?""
'' അതേ എനിക്ക് പോകാൻ സമയമായി."" വാച്ചുനോക്കി അദ്ദേഹം പറഞ്ഞു. ''ഞാനീ അവസാനത്തെ വലികൂടി വലിച്ചോട്ടെ.""സിഗരറ്റ് ആഞ്ഞുവലിച്ച് കുറ്റി പുറത്തേക്കെറിഞ്ഞ് അദ്ദേഹം അകത്തേക്കുപോയി. മന്ത്രിയുടെ പിറകെ മറ്റു മെമ്പർമാരും ഞങ്ങൾ പത്രലേഖകരും നിയമസഭാ ഹാളിലേക്ക് നടന്നു. ബിൽ അവതരിപ്പിക്കാൻ സ്പീക്കർ ക്ഷണിച്ചപ്പോൾ മന്ത്രി എഴുന്നേറ്റുനിന്നു.സ്വതസിദ്ധമായ ചിരിയോടും സൗമ്യഭാവത്തോടും ബിൽ അവതരിപ്പിക്കാൻ തുടങ്ങി.നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. ഞങ്ങൾ നോക്കിക്കൊണ്ടിരിക്കെ എല്ലാവരേയും സ്തബ്ധരാക്കിക്കൊണ്ട് കെ.ടി.ജോർജ് മുന്നോട്ടുമറിഞ്ഞുവീഴുന്നു. ഉടനെതന്നെ തൊട്ടടുത്ത ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.സെറിബ്രൽ ഹെമറേജായിരുന്നു മരണകാരണം. എനിക്കു വിശ്വസിക്കാനായില്ല. അല്പം മുമ്പ് പറഞ്ഞ വാക്കുകൾക്ക് അറം പറ്റിയതുപോലെ തോന്നി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും പറവൂരിൽ നിന്നുള്ള അംഗവുമായിരുന്നു ജോർജ്.
1970 ൽ പ്രതിപക്ഷത്തെ ചില അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ഓടിക്കയറിയതും സ്പീക്കർ ദാമോദരൻപോറ്റി ഓടി രക്ഷപ്പെട്ടതിനും നിയമസഭയിൽ സാക്ഷിയായിരുന്നു കെ.ജി. 1978 ഒക്ടോബറിൽ കാബിനറ്റ് യോഗത്തിനുശേഷം എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനും അടക്കം ഒട്ടേറെ ചരിത്രസംഭവങ്ങൾ നേരിൽക്കണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പ്രശസ്തമായ അനവധി പുരസ്കാരങ്ങളും നേടി. 1963 മുതൽ 1998 വരെ കെ.ജി.കേരളകൗമുദിയിൽ പ്രവർത്തിച്ചു.പ്രത്യേക ലേഖകനായി വിരമിച്ചു. പിന്നീട് ദീർഘകാലം കോളം എഴുതി. കെ.വിജയരാഘവൻ സാറുമായുള്ള സൗഹൃദം ജീവിതത്തിൽ മറക്കാനാവില്ലെന്ന് കെ.ജി.പറയും. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രൂപീകരിച്ച വിജയരാഘവൻ സ്മാരകസമിതിയുടെ സെക്രട്ടറിയായ കെ.ജി.ഇപ്പോൾ പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ്.
പൂർണ്ണ സംതൃപ്തി
തിരിഞ്ഞു നോക്കുമ്പോൾ പൂർണ്ണ സംതൃപ്തിയാണെന്ന് കെ.ജി.പറയുന്നു. സഫലമായ ജീവിതം.പത്രപ്രവർത്തനത്തിൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ അതാരെയും വേദനിപ്പിക്കുന്നതാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. സത്യസന്ധത എന്നും മുറുകെപ്പിടിച്ചു. പത്രപ്രവർത്തകന്റെ ഏറ്റവും വലിയ സമ്പാദ്യം വിശ്വാസ്യതയാണ്. അതൊരിക്കലും കളഞ്ഞുകുളിച്ചിട്ടില്ല."" കഴിഞ്ഞകാലത്തേക്ക് നോക്കി മന്ദസ്മിതത്തോടെ കെ.ജി.പറയുന്നു.
(കെ.ജി.സാറിന് ആശംസകൾ നേരാം: ഫോൺ-9847438061)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |