രാജിക്കത്തുകളും തങ്കപ്പതക്കവും സ്വപ്നയാഥാർത്ഥ്യങ്ങളുടെ അപൂർവമായൊരു കലർപ്പായിരുന്നു മാധവിക്കുട്ടിയുടെ സർഗാത്മകജീവിതം. പ്രതിഭയുടെയും വൈകാരികതയുടെയും അത്യസാധാരണമായ ചേരുവ. കഥയും ആത്മകഥയും പരസ്പരം കൂടുമാറുന്ന രചനാലോകം. മലയാള ചെറുകഥയെ ആധുനികതയ്ക്ക് പരിണയിച്ചുകൊടുത്തതു മാധവിക്കുട്ടിയാണ്.
കാലാതിവർത്തിയായ കഥകളുടെ ഈ രാജശില്പി ജീവിതത്തിൽ അതീവ സ്നേഹവതിയും വികാര,വിചാര തരളിതയുമായിരുന്നു. തീവ്രമായ സർഗാത്മകതയോടെ ജീവിച്ച മാധവിക്കുട്ടിയെ ഔപചാരികതയുടെ ഒരു മേഖലയിലേക്ക് ഇണക്കിയെടുക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു കേരള സാഹിത്യഅക്കാഡമി അംഗത്വം. സൗകര്യപൂർവം അക്കാഡമി ഭരിക്കാൻ ഉദ്ദേശിക്കുന്നവർ പ്രതിഭാശാലികളായ എഴുത്തുകാരെ കൗശലപൂർവ്വം ഒഴിവാക്കുക പതിവുണ്ട്. അക്കാഡമിയോട് അസ്പൃശ്യത പുലർത്തുന്നവരാണെങ്കിലും അവരെകൂടി ചേർത്തുനിർത്താനായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തിൽ ചുമതലയേറ്റ ഞങ്ങൾ ഉത്സാഹിച്ചത്. എം. ലീലാവതി, സേതു, പുനത്തിൽ, തിക്കോടിയൻ,യൂസഫലി കേച്ചേരി, പുതൂർ ഉണ്ണികൃഷ്ണൻ, പോഞ്ഞിക്കര റാഫി, പെരുമ്പടവം, എം.ആർ.സി, എം. അച്യുതൻ, സി.പി.ശ്രീധരൻ, കെ.എം. തരകൻ എന്നിവരോടൊപ്പം മാധവിക്കുട്ടിയുമുണ്ടായിരുന്നു. ഒരു നാഴിയിൽ ഇറങ്ങാൻ മടിക്കുന്ന മറുനാഴികളായിരുന്നു ഇവരിൽ പലരും.
അക്കാഡമി രൂപീകരണം കഴിഞ്ഞ് ആദ്യ ജനറൽ കൗൺസിൽ യോഗം. ആദ്യ വരവിൽ തന്നെ എന്തോ ചില്ലറ പരിഭവം പറഞ്ഞ് മാധവിക്കുട്ടി പിണങ്ങി. എറണാകുളത്ത് മടങ്ങിയെത്തിയ ഉടനെ എനിക്കൊരു രാജിക്കത്തയച്ചുതന്നു. ഞാനത്രയും പ്രതീക്ഷിച്ചില്ല. എങ്കിലും ഞാനിക്കാര്യം ആരോടും പറഞ്ഞില്ല. കത്ത് ഞാൻ പൂഴ്ത്തി. സെക്രട്ടറിയെന്ന നിലവിട്ട് എന്നോട് പുലർത്തിപ്പോരുന്ന സ്നേഹവാത്സല്യങ്ങളും പ്രത്യേക പരിഗണനയും എനിക്ക് ധൈര്യം പകർന്നു. അടുത്ത മീറ്റിംഗിന് സമയമായപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ ക്ഷണിച്ചു. കുറച്ചു സ്നേഹവാക്കുകളേ വേണ്ടി വന്നുള്ളൂ. അവർ വരികയും ചെയ്തു. അക്കാഡമി മീറ്റിംഗിന്റെ ഔപചാരികതയും ചതുരവടിവുമൊന്നും അവർക്ക് പിടിച്ചില്ല. ഏതോ ഫോട്ടോഗ്രാഫർ നിരന്തരം ഫ്ലാഷുകൾ മിന്നിച്ച് അവരുടെ ചിത്രങ്ങൾ എടുത്തത് അവരെ വല്ലാതെ അലോസരപ്പെടുത്തി. അതിനും അവർ എന്നെ കുറ്റപ്പെടുത്തി. പിണക്കത്തിലാണ് മടക്കം. അടുത്തയാഴ്ച വീണ്ടും വന്നു രണ്ടാമത്തെ രാജിക്കത്ത്. എന്റെ സമീപനം മാറ്റമില്ലാതെ തുടർന്നു. മാധവിക്കുട്ടിയുടെ രാജിയും.
അക്കാഡമിക്കാലം കഴിഞ്ഞ ഒന്നരണ്ടുവർഷത്തേക്ക് വല്ലപ്പോഴുമുള്ള ബന്ധം പുതുക്കലേ ഉണ്ടായുള്ളൂ. അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ അനുജയുടെ കഥാസമാഹാരം പൊതുവാക്യസമ്മേളനത്തിന്റെ ഒരു പ്രതി അവൾ തനിക്കേറ്റവും പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിക്ക് അയച്ചുകൊടുത്തു. പ്രതികരണം പ്രതീക്ഷിച്ചല്ലായിരുന്നു ആ നടപടി. രണ്ടുമൂന്നുദിവസത്തിനുള്ളിൽ മാധവിക്കുട്ടിയുടെ വിളി വന്നു. പുസ്തകം കിട്ടിയ ഉടനെ ഒറ്റയിരുപ്പിൽ വായിച്ചുതീർത്തു. (കുഞ്ഞുകഥകളുടെ ഒരു ചെറു സമാഹാരമായിരുന്നു അത്. മദനന്റേയും ജെ.ആർ. പ്രസാദിന്റേയും ചിത്രങ്ങൾ). നാളെത്തന്നെ അനുജയേയും നളിനിയേയും കൂട്ടി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വരണം എന്നായിരുന്നു താത്പര്യം. ഞങ്ങൾ പിറ്റേന്ന് അവിടെയെത്തി. മാധവിക്കുട്ടി അറിയിച്ചതു പ്രകാരം കുറച്ച് മാദ്ധ്യമ പ്രവർത്തകരും കാത്തിരിപ്പുണ്ട്. അനുജയെ ചേർത്തുപിടിച്ചുകൊണ്ട് മാധവിക്കുട്ടി പറഞ്ഞവാക്കുകൾ അതിരുകടന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും എഴുത്തിന്റെ വഴിയിൽ സമരം ചെയ്യുന്നവരോടുള്ള കൂറിന്റേയും വെളിപ്പെടൽ കൂടിയായിരുന്നു. തുടർന്ന് അനുജയെ മാത്രം അകത്തേക്ക് സ്വകാര്യമായി വിളിച്ച് ഒരു തങ്കപ്പതക്കം സമ്മാനമായി കൊടുക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച അരോമയുടെ വസ്ത്രങ്ങൾ എന്ന അനുജയുടെ രണ്ടാമത്തെ കഥാസമാഹാരത്തിന്റെയും നളിനിയുടെ ശിലാവനങ്ങൾ എന്ന നോവലിന്റെയും പ്രഥമപ്രതി സമർപ്പിച്ചതും മാധവിക്കുട്ടിക്ക് തന്നെയാണ്. ഞാനെന്റെ ദത്തുപുത്രിയായി അനുജയെ സ്വീകരിക്കുന്നു എന്നാണവർ അന്ന് പറഞ്ഞത്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രഥമ നോവൽ പുരസ്കാരം നളിനിബേക്കലിന് സമ്മാനിച്ചത് മാധവിക്കുട്ടിയായിരുന്നു. എറണാകുളത്ത് നടന്ന ആ ചടങ്ങിൽ ഭാരവാഹികൾ സമ്മാനിച്ച ബൊക്കെയ്ക്ക് എന്തുവിലവരുമെന്ന് പ്രസംഗത്തിനിടെ തിരക്കി. പ്രതികരണം വൈകിയില്ല. ഇത്രപണം മുടക്കി ഇതിനുപകരം കുറച്ച് മുരിങ്ങയില തന്നിരുന്നെങ്കിൽ ഞാനത് വീട്ടിൽ കൊണ്ടുപോകുമായിരുന്നു, സന്തോഷത്തോടെ, എന്നാണവർ പറഞ്ഞത്! ഒടുവിൽ കാണുമ്പോൾ തനിക്ക് സഹായിയായി നിൽക്കുന്ന പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ് പങ്കുവച്ചത്. പെൺകുട്ടിയുള്ള ഒരമ്മയുടെ വ്യാകുലതകളായിരുന്നു വാക്കുകളിൽ വിതുമ്പി നിന്നത്. കുറച്ചു സ്വർണം ആ പെൺകുട്ടിക്കായി തന്റെ കൈവശം ബാക്കിയുണ്ടെന്നാണ് അന്നവർ ആശ്വസിച്ചത്.
ദാനശീലത്തിൽ കർണ്ണന്റെയും ചേച്ചിയെന്നാണ് മാധവിക്കുട്ടിയെ നന്നായി അടുത്തറിഞ്ഞ എം.പി നാരാണപിള്ളയുടെ വിലയിരുത്തൽ. തുന്നൽ മെഷീൻ മുതൽ മാലയും സ്വർണവളകളും വരെ ഓരോന്നായി ദാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ശീലം ദശാബ്ദങ്ങളോളം നിലനിർത്തിയതിനെക്കുറിച്ചും നാരായണപിള്ള എഴുതിയിട്ടുണ്ട്. ജീവിതത്തോട് അതിയായ ആസക്തിയും കാലം തന്നിലേല്പിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും മാധവിക്കുട്ടിയെ എപ്പോഴും ജാഗ്രത്താക്കിയിരുന്നു. പ്രതിഭയുടെ അപൂർവമായ ഈ ഗൗരീശങ്കരത്തെ അളക്കാൻ, സാമാന്യ മാനദണ്ഡങ്ങളുമായി പുറപ്പെടുന്ന ഒരു സമൂഹത്തിന് വന്നുപണിയാവുന്ന അബദ്ധങ്ങളൊക്കെ മാധവിക്കുട്ടിയെ അറിയുന്നതിൽ കേരളസമൂഹത്തിന് സംഭവിച്ചിട്ടുണ്ട്. ഒരു കാൽ യാഥാർത്ഥ്യങ്ങളുടെ ലോകത്തും മറുകാൽ സങ്കല്പങ്ങളുടെ ലോകത്തുമായിട്ടായിരുന്നു മാധവിക്കുട്ടിയുടെ ജീവിതയാത്ര. സാങ്കല്പികമായ ലോകത്ത് ദുർന്നടപ്പുകാരി എന്ന ദുഷ്പ്പേര് വിളിച്ചുവരുത്തിയ നാലപ്പാട്ട് ബാലാമണിയമ്മയുടെ മകൾ കമല യഥാർത്ഥ ജീവിതത്തിൽ ഇതൊന്നുമായിരുന്നില്ലെന്ന് ദീർഘകാലം അവരെ അടുത്തറിഞ്ഞ എം.പി. നാരായണപിള്ള ശരിയായി നിരീക്ഷിക്കുന്നുണ്ട്. മനസിന്റെ അകത്തൊന്നും പുറത്തൊന്നും വച്ചുനടക്കാൻ അറിയാത്തതു കൊണ്ട് അല്പം വട്ടുള്ള ഭാര്യ എന്നേ ഭർത്താവിന് തോന്നിയിട്ടുള്ളൂ. അല്പം വട്ടുള്ള ഒരമ്മ എന്നേ മക്കൾക്കും തോന്നിയിട്ടുള്ളൂ. എല്ലാ കഥകളും ആരംഭിക്കുന്നത് ഒരു കഥാപാത്രത്തിലാണ്. ആ കഥാപാത്രം മനുഷ്യനാകാം, മൃഗമാകാം, മരമാകാം, ദൈവമാകാം.വേറാരെയും കിട്ടിയില്ലെങ്കിൽ അവനവനാകാം. മനസിലിട്ട് കൊണ്ടു നടക്കുമ്പോഴും പകർത്തുമ്പോഴുമൊക്കെ ഈ കഥ മാറിക്കൊണ്ടിരിക്കും. അങ്ങനെ മാറിമാറി അറിയാവുന്ന സത്യം അറിയാൻ വയ്യാത്ത നുണയായി പരിണമിക്കുന്നു. ഇങ്ങനെ ഉരുത്തിരിയുന്ന നുണയെ അവനവൻ തന്നെ സത്യമായി അംഗീകരിക്കുന്ന ഒരുതരം ഉന്മാദമാണ് സർഗക്രിയയിലെ ആത്മാർത്ഥത. മജിസ്ട്രേറ്റ് കോടതിയിൽ ക്രോസ് വിസ്താരത്തിനിടയിൽ തെളിഞ്ഞുവരുന്ന സത്യത്തിന്റെ ആത്മാർത്ഥതയല്ല; അസത്യം സത്യമാണെന്ന് ആത്മാർത്ഥമായി വിശ്വസിച്ചെഴുതുന്ന ബുദ്ധിയുടെ മറ്റൊരു തലത്തിലെ സത്യസന്ധത. ഈ സത്യസന്ധതയുടെ ധൂർത്തപുത്രിയായിരുന്നു മാധവിക്കുട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |