രണ്ടുവർഷം എങ്ങനെ കടന്നുപോയി എന്ന് സാജനു തന്നെ നിശ്ചയമില്ല. കലണ്ടറിൽ കറുത്ത അക്കങ്ങൾ മാത്രം. അവധി ദിവസങ്ങളും ആഘോഷങ്ങളുമൊന്നുമില്ല. കാൻസർ ബാധിതനായ അച്ഛന് സമയാസമയം മരുന്നു കൊടുക്കണം. അത് തെറ്റിയാൽ വേദന കൊണ്ട് പുളയും. അതുകണ്ട് നിൽക്കാൻ തന്നെ പ്രയാസം. ഒരു സഹോദരൻ കൂടി സാജനുണ്ടെങ്കിലും വീട്ടുകാര്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന പ്രകൃതം. അത് സ്വഭാവമാണോ അഭിനയമാണോ എന്ന് നാട്ടുകാർ തന്നെ സംശയം പ്രകടിപ്പിക്കാറുണ്ട്.
സീരിയൽ രംഗത്തെ തിരക്കുള്ള അണിയറ പ്രവർത്തകനാണ് സാജൻ. നാലുവർഷംമുമ്പ് അമ്മ മരിച്ചു. ഉദരസംബന്ധമായ അസുഖമായിരുന്നു. പലതരം ചികിത്സകൾ നടത്തി. ആ വകയിലും കടബാദ്ധ്യതകൾ വർദ്ധിച്ചു. എങ്ങനെയും ഭാര്യയെ രക്ഷിച്ചെടുക്കുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു അച്ഛൻ. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ബാങ്ക് വായ്പയ്ക്കായി വീടും പണയപ്പെടുത്തി. കഠിനാദ്ധ്വാനം ചെയ്ത് അതൊക്കെ വീണ്ടെടുക്കാം. ഭാര്യ കൂടെയുണ്ടെങ്കിൽ അതൊരു ഭാരമല്ല. ആ കണക്കുകൂട്ടലുകൾ പിഴച്ചു. ഭാര്യ നഷ്ടമായി. അധികം വൈകാതെ അച്ഛനും രോഗാവസ്ഥയിലായി. വീട് പിന്നെ ആശുപത്രി... ഇരുട്ടിയും വെളുത്തും ദിനരാത്രങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അച്ഛന്റെ അമ്മയാണ് ഏക ആശ്രയം. പക്ഷേ പ്രായത്തിന്റെ പോരായ്മകൾ. ഓർമ്മപ്പിശക്... ചിലപ്പോൾ മൗനം. സാജനോട് ജോലിക്ക് പോകാൻ അച്ഛൻ പലവട്ടം പറഞ്ഞെങ്കിലും മനസനുവദിച്ചില്ല. മറവിയുള്ള മുത്തശ്ശിയെ സമയാസമയം മരുന്ന് നൽകാൻ എങ്ങനെ ഏല്പിക്കും. എങ്ങനെ ഏകാഗ്രമായി ജോലിയിൽമുഴുകും. ആദ്യമൊക്കെ രണ്ടാഴ്ച കഴിയുമ്പോൾ തിരിച്ചുവരാമെന്ന് അച്ഛൻ കണക്കുകൂട്ടി. മാസങ്ങൾ കടന്നുപോകെ ആ പ്രതീക്ഷ തെറ്റി. ഇതിനിടയിലാണ് ബാങ്ക് നോട്ടീസ് വരുന്നത്. അതിനുള്ള വഴികളെപറ്റി ചിന്തിച്ച് തലപുണ്ണാക്കുമ്പോഴാണ് അച്ഛൻ ഒരുകാര്യം ആവശ്യപ്പെടുന്നത്. ഒരു മോതിരം വാങ്ങിക്കൊടുക്കണം. ജീവിതത്തിലൊരിക്കലും സ്വർണം ശരീരത്തിലണിഞ്ഞിട്ടില്ല. അച്ഛന്റെ ഒരു തമാശയായിട്ടാണ് ആദ്യം തോന്നിയത്. പലവട്ടം ആവർത്തിച്ചപ്പോൾ അച്ഛന്റെ അന്ത്യാഭിലാഷമായിരിക്കുമോ എന്ന് തോന്നി. കടുത്ത വേദനയ്ക്കിടയിലും കൈ പിടിച്ച് സാജൻ മോതിരമണിയിച്ചപ്പോൾ നിറകണ്ണുകളോടെ അച്ഛൻ ചിരിച്ചു. വളരെകാലത്തിനുശേഷമുള്ള നിറഞ്ഞചിരി. പിന്നെ ഒരാഴ്ചകൂടി. കലണ്ടറിലും മോതിരത്തിലും മാറി മാറിനോക്കി അച്ഛൻ കിടന്നു. വെളുപ്പിന് അച്ഛൻ അസുഖം മാറി വീണ്ടും നടന്നുവരുന്നതായി സാജൻ സ്വപ്നം കണ്ടു കണ്ണ് തുറക്കുമ്പോഴായിരുന്നു അച്ഛന്റെ അന്ത്യയാത്ര.
സംസ്കാരത്തിന് മുമ്പ് ആരോ മോതിരം വിരലിൽ നിന്ന് ഊരാൻ ശ്രമിച്ചപ്പോൾ സാജൻ തടഞ്ഞു, അച്ഛനേക്കാൾ വിലപ്പെട്ടതല്ലല്ലോ സ്വർണമോതിരം, ആ മോതിരമില്ലെങ്കിൽ അച്ഛന് വിഷമം തോന്നും. അതെനിക്ക് താങ്ങാനാവില്ല.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |