വർഗീസ് വധവും കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുമൊക്കെകേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുമ്പോൾ കോടതി മുറിയായി മാറിയ സ്വന്തം വീട്ടിലിരുന്ന് ഹനീഫ ലോകത്തോട് സത്യം വിളിച്ചു പറഞ്ഞു
വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ നിന്ന് വിപ്ളവകാരി വർഗീസിന്റെ ജീവനെടുക്കാൻ പാഞ്ഞ വെടിയുണ്ടയുടെ മുഴക്കം നെഞ്ചിലൊളിപ്പിച്ച് ഒരു ജന്മം കാത്തിരുന്ന്, നീതി നടപ്പിലാക്കാൻ വഴിയൊരുക്കിയ മുഹമ്മദ് ഹനീഫയും യാത്രയായിരിക്കുന്നു.ഏറ്റുമുട്ടൽ കൊലപാതകമെന്ന നിറം പിടിപ്പിച്ച നുണയുടെ അകമറിയാൻ നീതിദേവത തേടിയെത്തിയത് നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഹനീഫയെയായിരുന്നു. വർഗീസ് വധവും കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുമൊക്കെ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ ഹനീഫ കോടതി മുറിയായി മാറിയ സ്വന്തം വീട്ടിലിരുന്ന് ആ സത്യങ്ങൾ ആദ്യമായി തുറന്നുപറഞ്ഞു. ആ സാക്ഷിമൊഴി ലക്ഷ്മണയെന്ന പൊലീസ് ഐ.ജിക്ക് ശിക്ഷയുറപ്പാക്കി. നാലുപതിറ്റാണ്ടിന് ശേഷം തിരിച്ചറിഞ്ഞ സത്യത്തിന്മേൽ നീതി കൈയൊപ്പുചാർത്തിയപ്പോൾ ഹനീഫ ഒരു ജന്മത്തിന്റെ മുഴുവൻ ഭാരമിറക്കിയ സംതൃപ്തിയുമായി ഒരു ദീർഘശ്വാസമയച്ചു. തന്റെ ഉള്ളിലൊളിപ്പിച്ചിരുന്ന സത്യവുമായി പൊലീസ് കുപ്പായമൂരി അതിജീവനത്തിന്റെ മേലങ്കിയണിഞ്ഞ് മണലാരണ്യത്തിലേക്ക് രക്ഷപ്പെട്ട ഹനീഫ അതെല്ലാം തുറന്നുപറഞ്ഞത് മക്കയിലെ നമസ്കാരപ്പായയിലിരുന്ന് ദൈവത്തോട് മാത്രമായിരുന്നു. അവധിക്ക് നാട്ടിൽ വന്നാലും മക്കളെ കണ്ടെന്നുവരുത്തി മറ്റാരെയും കാണാൻ നിൽക്കാതെ ഉൾവലിഞ്ഞിരുന്ന ഹനീഫ ഇത്രയും വലിയൊരു രഹസ്യമാണ് സൂക്ഷിച്ചിരുന്നതെന്ന് സ്വന്തം ജീവിതപങ്കാളി പോലും തിരിച്ചറിഞ്ഞിരുന്നില്ല.
അടിയന്തരാവസ്ഥയ്ക്കും മുമ്പേ, പോക്കില്ലെങ്കിൽ പോയി പൊലീസിൽ ചേരാൻ പറഞ്ഞിരുന്നൊരു കാലത്ത് കുടുംബത്തിലെ പട്ടിണി മാറ്റാൻ മലബാർ സ്പെഷ്യൽ പൊലീസിൽ ചേർന്നയാളാണ് തൊളിക്കോട്ടുകാരൻ ഹനീഫ. അവിടെ നിന്ന് സി.ആർ.പി.എഫിലെത്തി. വയനാട്ടിലെ നക്സൽ വേട്ടയ്ക്ക് സാദാ പൊലീസിനൊപ്പം നിയോഗിക്കപ്പെട്ടിരുന്ന സി.ആർ.പി.എഫ് സംഘത്തിൽ ഹനീഫയുമുണ്ടായിരുന്നു. ക്യാമ്പിനുള്ളിലും അഞ്ചുനേരത്തെ നമസ്കാരം മുടക്കാതിരുന്ന സാത്വികഭാവം മുഖമുദ്രയാക്കിയ ചെറുപ്പക്കാരൻ. 1970 ഫെബ്രുവരി 18. അന്നാണ് നക്സലൈറ്റുകളുടെ ആശ്രിതയായ ഒരു വിധവയുടെ വീട്ടിൽ വർഗീസും കൂട്ടാളികളും ഒളിച്ചിരിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരനിലൂടെ എത്തിയത്. സമീപത്തൊരു അമ്പല വളപ്പിൽ ക്യാമ്പ് ചെയ്തിരുന്ന സി.ആർ.പി.എഫുകാരാണ് വർഗീസിനെ പിടിച്ചുകൊണ്ടുവരാൻ നിയോഗിക്കപ്പെട്ടത്. പിന്നീട് 1998ൽ രാമചന്ദ്രൻ നായർ എന്ന പൊലീസുകാരന്റെ വെളിപ്പെടുത്തൽ ഉണ്ടാകുംവരെ പുറംലോകമറിഞ്ഞത് ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടു എന്നാണ്. കാര്യമായ എതിർപ്പില്ലാതെ പൊലീസ് സംഘം വർഗീസിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്നു. എന്നാൽ അന്ന് ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണ വർഗീസിനെ സ്റ്റേഷനിലേക്ക് എത്തിക്കേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തി. നാലുപൊലീസുകാരോട് വർഗീസിനെക്കൂട്ടി വനത്തിലേക്ക് പോകാനും ആവശ്യപ്പട്ടു. രാമചന്ദ്രൻ നായരും ഹനീഫയും ആ നാലുപേരിലുണ്ടായിരുന്നു. ഇന്ന് വർഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തുവച്ച് നിരായുധനായ വർഗീസിനെ വെടിവയ്ക്കാൻ ലക്ഷ്മണ ഓരോരുത്തരോടും ആവശ്യപ്പെട്ടു. ആ പൊലീസുകാർ അമ്പരന്നു ചുറ്റും നോക്കി. കൊല്ലാനായാണ് കൊണ്ടുവരുന്നതെന്ന് ആ പൊലീസുകാർക്ക് അറിയില്ലായിരുന്നെങ്കിലും വർഗീസിനും ലക്ഷ്മണയ്ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വർഗീസിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നെന്ന് രാമചന്ദ്രൻ നായർ പറഞ്ഞിരുന്നു. താൻ വെടിവച്ചില്ലെങ്കിൽ ഏറ്റുമുട്ടലി
ൽ ഒരു പൊലീസുകാരനും കൂടി കൊല്ലപ്പെട്ടുവെന്നേ നാളെ പുറം ലോകമറിയൂ എന്ന സത്യം മനസിലായപ്പോഴാണ് രാമചന്ദ്രൻ നായരുടെ തോക്ക് ശബ്ദിച്ചത്. അതോടെ ആ പൊലീസ് സംഘത്തിലുള്ളവരെല്ലാം നിശബ്ദരാക്കപ്പെട്ടിരുന്നു. സി.ആർ.പി.എഫിലെ ജോലി ബുദ്ധിമുട്ടാണ് അതുകൊണ്ട് അതുപേക്ഷിച്ച് സൗദിയിലേക്കുപോകുന്നു എന്നു മാത്രമാണ് ഹനീഫ വീട്ടുകാരെ അറിയിച്ചത്.
താൻ ജോലി ഉപേക്ഷിച്ചു പോകുന്ന കാര്യം രാമചന്ദ്രൻ നായരെ അറിയിച്ചപ്പോൾ വർഗീസിന്റെ വാസ്തവം എന്നെങ്കിലുമാെരിക്കൽ താൻ ഈ ലോകത്തോട് വെളിപ്പെടുത്തുമെന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. അപ്പോൾ മാത്രമേ താനും അതേക്കുറിച്ച് പുറത്തുപറയൂ എന്ന് ഹനീഫയും വാക്കുനൽകി. പൊലീസിന്റെ തലപ്പാവ് ഉൗരിവച്ച് സൗദിയിലെത്തിയ ഹനീഫ മക്കയിലെത്തി ഹജ്ജ് ചെയ്ത് ഹാജിയാരുടെ തലപ്പാവണിഞ്ഞു. അവധി കിട്ടിയാലും നാട്ടിലെത്താൻ മടിയായിരുന്നു. വല്ലപ്പോഴും നാട്ടിലെത്തിയാലും താൻ പണ്ട് പൊലീസിലായിരുന്നു എന്ന് ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു. ഭയമായിരുന്നു ഹനീഫയ്ക്ക്, പൊലീസിനെയും നക്സലൈറ്റുകളെയും. വർഗീസിനെ പിടികൂടിയ സംഘത്തിലുള്ള ആൾ എന്നറിഞ്ഞാൽ നക്സലൈറ്റുകളും തനിക്ക് അറിയുന്ന സത്യം പുറത്തുവന്നാൽ പൊലീസും ഉപദ്രവിക്കുമോ എന്ന് ഹനീഫ ഭയന്നിരുന്നു. 21 വർഷമാണ് പ്രവാസിയായി കഴിച്ചുകൂട്ടിയത്. 1998ലാണ് രാമചന്ദ്രൻ നായർ സത്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അത് വലിയ കോളിളക്കം സൃഷ്ടിച്ചു. വർഗീസിന്റെ സഹോദരങ്ങളും വിപ്ളവപ്രസ്ഥാനങ്ങളുമൊക്കെ പരിശ്രമിച്ചതിന്റെ ഫലമായി പ്രത്യേക സി.ബി.ഐ സംഘം അന്വേഷണം ഏറ്റെടുത്തു. 2006 നവംബറിൽ രാമചന്ദ്രൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പൊലീസുകാരും മരണപ്പെട്ടു. അതോടെ സാക്ഷികളിൽ ഹനീഫ മാത്രമായി. അദ്ദേഹമാകട്ടെ വിവിധ രോഗങ്ങൾ സമ്മാനിച്ച അവശതയിലും. എങ്കിലും താൻ ഹൃദയത്തിൽ സൂക്ഷിച്ച രഹസ്യങ്ങളെല്ലാം സുഹൃത്തായ വളവിൽ അലിയാരുകുഞ്ഞിനോടു വെളിപ്പെടുത്തി. ഇതെല്ലാം കോടതിയിൽ പറയാൻ ഒരുക്കമാണെന്നും അദ്ദേഹത്തെ അറിയിച്ചു.
2010 ഏപ്രിൽ 9-ന് കോടതിയിൽ ഹാജരാകാൻ ഹനീഫയ്ക്ക് നോട്ടീസെത്തിയപ്പോൾ അനാരോഗ്യം വഴിമുടക്കി.അലിയാരുകുഞ്ഞ് ഇക്കാര്യമെല്ലാം വിശദമായി കോടതിയെ അറിയിച്ചു.ഇതോടെ രോഗിയുടെ വീട്ടിൽ കോടതി മുറി സജ്ജമാക്കാൻ ഉത്തരവായി. 2010 മേയ് 21-ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. ആർ. കമ്മത്ത് ഹനീഫാ ഹാജിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെത്തേടിയെത്തിയ കോടതിക്ക് മുന്നിൽ ഹാജിയാർ നിറകണ്ണുകളോടെ മനസിൽ അടക്കിപ്പിടിച്ചിരുന്നതെല്ലാം തുറന്നുപറഞ്ഞു. ആ ഒറ്റ മൊഴിയുടെ വെളിച്ചത്തിൽ 2010 ഒക്ടോബർ 28-ന് ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിച്ചു.രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിനേക്കാൾ ഹനീഫയുടെ സാക്ഷിമൊഴിയാണ് നിർണായകമായതെന്ന് കോടതി രേഖകൾ പറയുന്നു. ഇക്കഴിഞ്ഞ മേയ് 12ന്, ചെറിയപെരുന്നാൾ തലേന്നാണ് ഹനീഫ ഈ ലോകം വിട്ടുപോയത്. ഏറിയ കാലവും ഉള്ളിലടുക്കിപ്പിടിച്ച ഭയവുമായാണ് ആ മനുഷ്യൻ ജീവിച്ചത്. കണ്ണുമൂടിക്കെട്ടിയ നീതിദേവതയെക്കാത്ത് മനസ് മൂടി അദ്ദേഹം കഴിഞ്ഞു. ഒടുവിൽ സത്യം ഏറ്റുപറഞ്ഞപ്പോഴായിരിക്കണം ആ ഹൃദയമിടിപ്പ് താളത്തിലായത്. പിന്നീട് പ്രാർത്ഥനകളിൽ മുഴുകി നിർമമനായി ഹനീഫ ജീവിതം തുടർന്നു, ദൈവത്തിങ്കലേക്ക് മടങ്ങുംവരെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |