പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാള സിനിമയിലേക്ക് വീരനായികയായി കയാദു ലോഹർ ചുവടുവയ്ക്കുന്നു. മാറു മറയ്ക്കൽ സമര നായികാ നങ്ങേലിയുടെ വേഷത്തിൽ എത്തുന്ന കയാദു മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചതെന്ന് സംവിധായകൻ വിനയൻ പറയുന്നു. മലയാള സിനിമയുടെ താരസിംഹാസനത്തിൽ കയാദുവിനെ ക്ഷണിക്കുന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു. പൂനെയിൽ ജനിച്ചു വളർന്ന് മോഡലിംഗ് രംഗത്ത് തിളങ്ങിയ കയാദു പരസ്യചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്. പിന്നീട് കന്നട , മറാത്തി സിനിമകളിൽ സജീവ സാന്നിദ്ധ്യമായി.മുഗ്ലിപേറ്റേ, ഐ പ്രേം യു എന്നീ പ്രണയചിത്രങ്ങളിൽ നായികാ മുഖമായി മാറിയതോടെ കയാദു ശ്രദ്ധിക്കപ്പെട്ടു.
''മാറു മറയ്ക്കൽ സമര നായികാ നങ്ങേലിയുടെ വേഷത്തിൽ അഭിനയിച്ചത് അഭിമാനമായി തോന്നി. ചരിത്രത്തിൽ അടയാളപ്പെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുൻപ് കേട്ടിട്ടില്ലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഓൺലൈനായി ഒരുപാട് വായിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ ആ കഥാപാത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് അതിനായുള്ള തയ്യാറെടുപ്പുകളായിരുന്നു. കൃത്യമായ ഡയറ്റ് പ്ലാൻ നോക്കിയിരുന്നു.ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് ഒരു മാസം കളരി അഭ്യസിച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. അതുപോലെ മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായി തോന്നി.ചില വാക്കുകൾ പറയാനൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല. മലയാളം പഠിക്കുന്നതിനായി ട്യൂഷൻ ഏർപ്പെടുത്തിയിരുന്നു. കഥാപാത്രത്തിലേക്ക് വേഷപ്പകർച്ച നടത്തിയപ്പോൾ ആത്മവിശ്വാസമായി.'' കയാദുവിന്റെ വാക്കുകൾ.
ആറാട്ടുപുഴ വേലായുധ പണിക്കരയാണ് സിജു വിത്സൺ ചിത്രത്തിൽ എത്തുന്നത്. സിജുവിന്റെയും കരിയറിലെ വഴിത്തിരിവാവുന്ന കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |