ന്യൂഡൽഹി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡി.ഐ) മൗറീഷ്യസിനെ പിന്നിലാക്കി അമേരിക്ക രണ്ടാംസ്ഥാനം നേടി. സിംഗപ്പൂരാണ് ഒന്നാമത്. 19 ശതമാനം വർദ്ധനയുമായി 5,964 കോടി ഡോളറിന്റെ എഫ്.ഡി.ഐയാണ് കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ഇന്ത്യയിലെത്തിയത്. ഇതിൽ 1,741 കോടി ഡോളറും സിംഗപ്പൂരിൽ നിന്നാണ്. 1,382 കോടി ഡോളറാണ് അമേരിക്കയുടെ പങ്ക്. മൗറീഷ്യസിന്റേത് 564 കോടി ഡോളർ മാത്രമെന്ന് കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് വ്യക്തമാക്കി.
യു.എ.ഇ (420 കോടി ഡോളർ), കേമാൻ ഐലൻഡ്സ് (279 കോടി ഡോളർ), നെതർലൻഡ്സ് (278 കോടി ഡോളർ), ബ്രിട്ടൻ (204 കോടി ഡോളർ), ജപ്പാൻ (195 കോടി ഡോളർ), ജർമ്മനി (66.7 കോടി ഡോളർ), സൈപ്രസ് (38.6 കോടി ഡോളർ) എന്നിങ്ങനെയും നിക്ഷേപം നടത്തി. മൊത്തം നിക്ഷേപത്തിൽ 44 ശതമാനവും സ്വന്തമാക്കിയത് കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് സോഫ്റ്റ്വെയർ മേഖലയാണ്. നിർമ്മാണ മേഖല 13 ശതമാനവും സേവനമേഖല എട്ട് ശതമാനവും നിക്ഷേപം നേടി. ഏറ്റവുമധികം നിക്ഷേപമൊഴുകിയത് ഗുജറാത്തിലേക്കാണ്; 37 ശതമാനം. 27 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാമതും 13 ശതമാനവുമായി കർണാടക മൂന്നാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |